ചെന്നൈ: വിജയ് കേന്ദ്രകഥാപാത്രമാകുന്ന സിനിമ "സർക്കാരി' ലെ രംഗങ്ങൾ നീക്കണമെന്നു നിലപാടെടുത്ത ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കെതിരേ തമിഴ്നാട്ടിൽ ആരാധകരുടെ പ്രതിഷേധം. മുൻ വർഷങ്ങളിൽ അണ്ണാ ഡിഎംകെ സർക്കാരുകൾ വിതരണം ചെയ്ത സൗജന്യസമ്മാനങ്ങൾ തല്ലിപ്പൊട്ടിച്ചും തീവച്ചു നശിപ്പിച്ചുമാണ് ആരാധകർ പ്രതിഷേധിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും അവർ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
മുൻ മുഖ്യമന്ത്രി ജയലളിത അടക്കമുളളവർ വിതരണം ചെയ്ത സാധനങ്ങളാണ് ഇത്തരത്തിൽ നശിപ്പിക്കുന്നത്. ഒരാൾ വീടിന് അകത്തുവച്ചു ടിവി തീയിട്ടു നശിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തമിഴ്നാട് സർക്കാരിന്റെയും എഡിഎംകെ പ്രവർത്തകരുടെയും പ്രതിഷേധം ശക്തമായതോടെ മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് എതിരേയുള്ള പരാമർശങ്ങൾ ചിത്രത്തിൽനിന്നു നീക്കാൻ സംവിധായകൻ എ.ആർ. മുരുകദോസ് തയാറായിരുന്നു.
വിവാദമായ നാല് ഭാഗങ്ങളാണു നീക്കിയത്. മിക്സിയും ഗ്രൈൻഡറും തീയിലേക്കു വലിച്ചെറിയുന്ന രംഗവും നീക്കിയവയിൽ ഉൾപ്പെടും.
ജയലളിതയുടെ 2011 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സൗജന്യ മിക്സിയും ഗ്രൈൻഡറും.
സിനിമയിൽ ഉപയോഗിക്കുന്ന കോമള എന്ന പേരും നീക്കിയിട്ടുണ്ട്. കോമളവല്ലി എന്നതിന്റെ ചുരുക്കമാണ് കോമളയെന്നും ഇതു ജയലളിതയുടെ യഥാർഥ പേരിനെയാണു സൂചിപ്പിക്കുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു. സിനിമയിലെ രണ്ട് സംഭാഷണങ്ങൾ നിശബ്ദമായി. വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിൽ വിവാദരംഗങ്ങൾ നീക്കിയ ചിത്രമാണു പ്രദർശിപ്പിച്ചത്.
കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ ഇതു ബാധകമാകില്ല.
വിജയ് ആരാധകർ; സർക്കാരിന്റെ സമ്മാനങ്ങൾ എറിഞ്ഞുടച്ചു, തീയിട്ടു
01:07 AM Nov 11, 2018 | Deepika.com