ന്യൂഡൽഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി 30 ദിവസത്തിനിടെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിൽ സുപ്രീംകോടതി കൊളീജിയം യോഗം ചേർന്നത് ആറ് തവണ. ഇതുവഴി നാല് സുപ്രീം കോടതി ജഡ്ജിമാരെയും 29 ഹൈക്കോടതി ജഡ്ജിമാരെയും നിയമിക്കുന്നതിനുള്ള ശിപാർശ കേന്ദ്രസർക്കാരിനു കൈമാറുകയും ചെയ്തു.
ചീഫ് ജസ്റ്റീസിനെക്കൂടാതെ ജസ്റ്റീസുമാരായ മദൻ ബി. ലോകുർ, കുര്യൻ ജോസഫ്, എ.കെ. സിക്രി, എസ്.എ. ബോബ്ഡെ എന്നിവരാണു സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങൾ. ഒക്ടോബർ 30നു ചേർന്ന യോഗത്തിൽ മധ്യപ്രദേശ്, പാറ്റ്ന, ഗുജറാത്ത്, ത്രിപുര ഹൈക്കോടതികളിലെ ചീഫ് ജസ്റ്റീസുമാരെ നിയമിക്കാനുള്ള ശിപാർശ നൽകിയിരുന്നു.
ഈ ശിപാർശയ്ക്കു 48 മണിക്കൂറിനുള്ളിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയതും ചരിത്രത്തിലിടം നേടുന്നതായി.
കേരള ഹൈക്കോടതിയിലേക്കു സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്ത അഞ്ചു പേരിൽ നാലു പേരുടെ നിയമനമായതും ഈ കാലയളവിലായിരുന്നു.
30 ദിവസത്തിനിടെ കൊളീജിയം ചേർന്നത് ആറു തവണ
01:07 AM Nov 11, 2018 | Deepika.com