ന്യൂഡൽഹി: സിബിഐ രജിസ്റ്റർ ചെയ്ത അഴിമതി ക്കേസിൽ ആരോപണങ്ങൾ നിഷേധിച്ച് സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന. കള്ളപ്പണക്കേസിൽ പേരു ചേർക്കാതിരിക്കാൻ വ്യവസായിയിൽ നിന്നു കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് താൻ ലണ്ടനിലായിരുന്നെന്ന് അസ്താന കേന്ദ്ര വിജിലൻസ് കമ്മീഷനെ അറിയിച്ചു. ഇടനിലക്കാരൻ ഡൽഹിയിലെ ഓഫീസിലെത്തി തന്നെ കണ്ടെന്ന ആരോപണവും അസ്താന നിഷേധിച്ചു.
2017 ഡിസംബർ രണ്ടിനും 13നും ഇടയ്ക്കാണ് കൈക്കൂലി വാങ്ങിയതെന്നാണു വ്യവസായി സതീഷ് സനയുടെ മൊഴിയിലുള്ളതെന്നും ഇക്കാലയളവിൽ വിജയ് മല്യ കേസിലെ വാദവുമായി ബന്ധപ്പെട്ട് താൻ ലണ്ടനിലായിരുന്നെന്നുമാണ് അസ്താനയുടെ വാദം. ഇതു സംബന്ധിച്ച രേഖകളും വാർത്തകളും അസ്താന സിവിസിക്കു കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
2017 ഡിസംബർ രണ്ടിനു ദുബായിൽ വച്ചാണ് ഇടനിലക്കാരുമായി താൻ കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു സതീഷ് സനയുടെ മൊഴി.
ഒരു സിബിഐ ഓഫീസറുടെ ഫോട്ടോ വാട്സ് ആപ്പിൽ കാണിച്ചു കൊടുത്ത ഇടനിലക്കാർ പിന്നീട് ഓഫീസറുമായി സംസാരിപ്പിച്ചെന്നും ഖുറേഷി കേസിൽ പേരു ചേർക്കാതിരിക്കാൻ അഞ്ചു കോടി ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് ഇന്റർനെറ്റിൽ തെരഞ്ഞപ്പോഴാണ് ഫോട്ടോയിൽ കണ്ട ഓഫീസർ രാകേഷ് അസ്താനയാണെന്നു തിരിച്ചറിഞ്ഞതെന്നും സന മൊഴി നൽകിയിരുന്നു.
സിബിഐ ഡയറക്ടർമാർ തമ്മിലുള്ള പോര് സുപ്രീംകോടതിയുടെ പരിശോധനയിലിരിക്കേ, കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അസ്താന വിശദീകരണം നൽകിയത്. കള്ളപ്പണ ഇടപാടിൽ അന്വേഷണം നേരിടുന്ന മോയിൻ ഖുറേഷിക്കെതിരായ കേസിൽ പേര് ചേർക്കാതിരിക്കാൻ മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയുടെ പരാതിയിൽ സിബിഐ തന്നെ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, കൈക്കൂലി വാങ്ങിയത് സിബിഐ ഡയറക്ടറായ അലോക് വർമ തന്നെയാണെന്നാണ് അസ്താനയുടെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി അസ്താന കേന്ദ്ര വിജിലൻസ് കമ്മീഷനു കത്തയയ്ക്കുകയും ചെയ്തിരുന്നു. സിവിസി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഡയറക്ടർ അലോക് വർമ വെള്ളിയാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നൽകിയിരുന്നു.
ആരോപണങ്ങൾ നിഷേധിച്ച് രാകേഷ് അസ്താന
01:07 AM Nov 11, 2018 | Deepika.com