വിരാജ്പേട്ട: സർക്കാർതലത്തിൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിൽ പ്രതിഷേധിച്ച് കുടക് ജില്ലയിൽ ഇന്ന് ബന്ദ് ആചരിക്കും. ടിപ്പു ജയന്തി വിരോധി ഹൊറാത്ത സമിതിയാണ് ബന്ദിന് ആഹ്വാനം നൽകിയത്. വിവിധ സംഘപരിവാർ സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. നാളെ വൈകുന്നേരം ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ടിപ്പുജയന്തി ദിനമായ ഇന്ന് സംസ്ഥാനതല പരിപാടി ബംഗളൂരുവിലും ജില്ലാതല പരിപാടികൾ ജില്ലാ ആസ്ഥാനങ്ങളിലും നടക്കും. ബംഗളൂരുവിൽ നിയമസഭാമന്ദിരമായ വിധാൻ സൗധയിലെ ബാൻക്വറ്റ് ഹാളിലാണ് നടക്കുക. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ അഭാവത്തിൽ ഉപമുഖ്യമന്ത്രി ഡോ.ജി. പരമേശ്വരയായിരിക്കും ഉദ്ഘാടകൻ.
ടിപ്പുജയന്തി ആഘോഷത്തോട് ജെഡി-എസിന് താത്പര്യമില്ലെങ്കിലും സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സമർദത്തിനു വഴങ്ങി ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനത്ത് ടിപ്പുജയന്തി ആഘോഷം തുടങ്ങിയത്. രണ്ടുവർഷം മുമ്പ് മടിക്കേരിയിൽ നടന്ന ടിപ്പുജയന്തി ആഘോഷത്തിനിടെ സംഘർഷമുണ്ടാകുകയും രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ടിപ്പുജയന്തി: കുടകിൽ ബന്ദ്
12:30 AM Nov 10, 2018 | Deepika.com