ചെന്നൈ: സൂപ്പർതാരം വിജയ് നായകനായ സർക്കാർ എന്ന ചിത്രത്തിനെതിരേ അണ്ണാഡിഎംകെ രംഗത്തെത്തി.തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ മോശമായി ചിത്രീകരിക്കുന്ന, സർക്കാരിന്റെ പല പദ്ധതികളെയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിൽനിന്നു നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുതിർന്ന നേതാക്കൾ മുന്നറിയിപ്പു നല്കി.
സിനിമയുടെ തിരക്കഥയിൽ അത്തരത്തിലുള്ള പരാമർശങ്ങൾ വരാനിടയായ സാഹചര്യംകൂടി വെളിപ്പെടുത്തണമെന്നു ഫിഷറീസ് മന്ത്രി ഡി. ജയകുമാർ ,സി.വി. ഷൺമുഖം എന്നിവർ ആവശ്യപ്പെട്ടു. 2011 ലെ എഡിഎംകെയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ സൗജന്യ പദ്ധതിവഴി ഗ്രൈൻഡറും മിക്സികളും ഫാനുകളും വിതരണം ചെയ്യുമെന്നു ജയലളിത പറഞ്ഞിരുന്നു. ഇവയൊക്കെയും കൂട്ടിയിട്ടു കത്തിക്കുന്ന രംഗം സിനിമയിലുണ്ട്. രാഷ്ട്രീയപകപോക്കലിനും അതുവഴി കലാപത്തിനും ആഹ്വാനം ചെയ്യുന്നതാണിതെന്നും സർക്കാർ ഇതു ഗൗരവമായി എടുക്കുമെന്നും മന്ത്രി ജയകുമാർ പറഞ്ഞു.
ഇതിനിടെ, സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് മധുരയിലെ തിയേറ്ററിനു മുന്പിൽ അണ്ണാഡിഎംകെ പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി.സൺ പിക്ചേഴ്സാണ് സിനിമയുടെ നിർമാണം.എ.ആർ. മുരുകദോസ് ആണു സംവിധായകൻ. സംഗീതം എ.ആർ. റഹ്മാൻ. വിജയ്യെക്കൂടാതെ കീർത്തി സുരേഷ്, രാധാരവി, വരലക്ഷ്മി ശരത്കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
‘സർക്കാർ’ സിനിമ ജയലളിതയെ മോശമായി ചിത്രീകരിക്കുന്നതെന്ന് അണ്ണാ ഡിഎംകെ
12:21 AM Nov 09, 2018 | Deepika.com