റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബസിൽ നടത്തിയ സ്ഫോടനത്തിൽ ഒരു സിഐഎസ്എഫ് ജവാനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു. ദന്തേവാഡ ജില്ലയിലെ വനമേഖലയായ ബചേലിയിലായിരുന്നു സ്ഫോടനം. ആകാശ്നഗറിലെ ക്യാന്പിലേക്കു മടങ്ങുകയായിരുന്ന സിഐഎസ്എഫ് ജവാന്മാരെയായിരുന്നു മാവോയിസ്റ്റുകൾ ലക്ഷ്യമിട്ടത്. ബസ് ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ, ഒരു യാത്രക്കാരൻ എന്നിവരും കൊല്ലപ്പെട്ടു. രണ്ടു സിഐഎസ്എഫ് ജവാന്മാർക്കു പരിക്കേറ്റു.
ഇന്ന് ദന്തേവാഡ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താനിരിക്കേയാണു മാവോയിസ്റ്റ് ആക്രമണമുണ്ടായത്. 15 ദിവസത്തിനുള്ളിൽ ഛത്തീസ്ഗഡിലുണ്ടായ മൂന്നാമത്തെ മാവോയിസ്റ്റ് ആക്രമണമാണിത്. റായ്പുർ ജില്ലയിൽ ഒക്ടോബർ 27നു നാലു സിആർപിഎഫ് ജവാന്മാരും ദന്തേവാഡ ജില്ലയിൽ ഒക്ടോബർ 30ന് മൂന്നു പോലീസുകാരും ദൂരദർശൻ കാമറമാനും മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് സ്വാധീനമേഖലകളിലെ 18 മണ്ഡലങ്ങളിൽ തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
മാവോയിസ്റ്റ് സ്ഫോടനം; സിഐഎസ്എഫ് ജവാനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു
12:19 AM Nov 09, 2018 | Deepika.com