ഹോഷംഗാബാദ്: മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവുമായ സർതാജ് സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. ഹോഷംഗാബാദിലെ സിയോനി-മാൾവ മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യപ്പെട്ടിരുന്ന സർതാജ് സിംഗിനു ബിജെപി സീറ്റ് നല്കിയില്ല. ഇന്നലെ ബിജെപി പുറത്തുവിട്ട മൂന്നാം സ്ഥാനാർഥിപ്പട്ടികയിൽ പേരില്ലെന്നറിഞ്ഞ സർതാജ് സിംഗ് അനുയായികളുടെ മുന്നിൽ വിങ്ങിപ്പൊട്ടി. രണ്ടു തവണ സിയോനി-മാൾവ മണ്ഡലത്തെ ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. സർതാജ് സിംഗ് ഹോഷംഗാബാദിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും. ഇന്നലെ പ്രഖ്യാപിച്ച 16 കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയിലാണു സർതാജിന്റെ പേരുള്ളത്.
സിയോനി-മാൾവ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹോഷംഗാബാദ് ലോക്സഭാ മണ്ഡലത്തിൽനിന്ന് പ്രമുഖ സിക്ക് നേതാവായ സർതാജ് സിംഗ് അഞ്ചു തവണ വിജയിച്ചിട്ടുണ്ട്. 1998ൽ മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ സിംഗിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മധ്യപ്രദേശ് മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന സർതാജ് സിംഗിനെ പ്രായാധിക്യത്തിന്റെ പേരിൽ 2016ൽ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയിരുന്നു.
മുൻ കേന്ദ്രമന്ത്രി സർതാജ് സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ
12:19 AM Nov 09, 2018 | Deepika.com