ന്യൂഡൽഹി: ഡൽഹിയിൽ രൂക്ഷമായ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കുന്നതിനു സാധ്യത തേടി കേന്ദ്രമലിനീകരണനിയന്ത്രണ ബോർഡ്. ഇന്ത്യൻ കാലാവസ്ഥാ പഠന വിഭാഗവും കാണ്‍പുർ ഐഐടിയുമായി നടത്തിയ ചർച്ചയിലാണു സാധ്യത പരിശോധിച്ചത്.
ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ മലിനീകരണത്തിന്റെ തോത് അതീവ ഗുരുതരാവസ്ഥയിലെത്തുമെന്നും പത്തിനു പരീക്ഷണാടിസ്ഥാനത്തിൽ മഴ പെയ്യിക്കാനാകുമോയെന്നും ചർച്ചചെയ്തു. എന്നാൽ, പരീക്ഷണം സാധ്യമാകുമോയെന്ന കാര്യത്തിൽ തീരുമാനം വ്യക്തമാക്കാൻ അധികൃതർ തയാറായിട്ടില്ല. അനുകൂല കാലാവസ്ഥയ്ക്കായി കാത്തിരിക്കുകയാണെന്നും ദീപാവലി ആഘോഷങ്ങൾക്കു ശേഷമുള്ള സാഹചര്യങ്ങൾ പരിശോധിച്ച് തയാറെടുപ്പുകൾ നടത്തുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ അറിയിച്ചു.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് എക്യുഐ 500ലേക്കു കടക്കുന്ന സാഹചര്യത്തിലാണ് അടിയന്തരനടപടികളെടുക്കുന്നതിനെക്കുറിച്ച് മലിനീകരണ നിയന്ത്രണ ബോർഡും കാലാവസ്ഥാ പഠനവിഭാഗവും ചർച്ച തുടങ്ങിയത്. മലിനീകരണം രൂക്ഷമായതു കണക്കിലെടുത്ത് കഴിഞ്ഞ വർഷവും കൃത്രിമ മഴയുടെ സാധ്യതകൾ പരിശോധിച്ചിരുന്നു. എന്നാൽ, വിജയത്തിലാക്കാൻ കഴിഞ്ഞിരുന്നില്ല.
മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ എട്ടു മുതൽ പത്ത് വരെ വലിയ ട്രക്കുകൾ നഗരത്തിൽ പ്രവേശിക്കുന്നതിനു സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ അഥോറിറ്റി വിലക്കേർപ്പെടുത്തി. 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഡൽഹിയിൽ ഉപയോഗിക്കുന്നതിനു കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിൽ കൃത്രിമ മഴയ്ക്കു സാധ്യത തേടുന്നു
12:37 AM Nov 08, 2018 | Deepika.com