ഐസോൾ: മിസോറം ചീഫ് ഇലക്ടറൽ ഓഫീസർ എസ്.ബി. ശശാങ്കിനെ പുറത്താക്കണമെന്ന വിവിധ സന്നദ്ധ സംഘടനകളുടെ ആവശ്യത്തെത്തുടർന്ന് പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നതതല സമിതി രൂപവത്കരിച്ചു. ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സുദീപ് ജയിനിന്റെ നേതൃത്വത്തിലാണ് ഉന്നതതലസമിതി രൂപവത്കരിച്ചത്. വിവിധ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ ശശാങ്കിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിക്കു വിളിപ്പിച്ചു. തെരഞ്ഞെടുപ്പു കമ്മീഷനുമായി ഇന്നു കൂടിക്കാഴ്ച നടത്തുമെന്നു ശശാങ്ക് അറിയിച്ചു. ശശാങ്ക് ഡൽഹിക്കു തിരിച്ചതോടെ പ്രതിഷേധങ്ങൾ താത്കാലികമായി അവസാനിപ്പിച്ചു.
ശശാങ്കിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യംഗ് മിസോ അസോസിയേഷൻ അംഗങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ റുടെ ഓഫീസിനു മുന്നിൽ ചൊവ്വാഴ്ച ആരംഭിച്ച സമരം ഇന്നലെയും തുടർന്നു. ശശാങ്കിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ എന്തു തീരുമാനമെടുക്കുമെന്നു കാത്തിരിക്കുകയാണെന്നും ശശാങ്ക് തിരികെയെത്തിയാൽ പ്രതിഷേധം വീണ്ടും ആരംഭിക്കുമെന്നും സന്നദ്ധ സംഘടനകളുടെ നേതാവ് വൻലാൽറുവാത പറഞ്ഞു. മിസോറം ആഭ്യന്തര സെക്രട്ടറി ലാൽനൺമാവിയ ചൗവവാംഗോയെ മാറ്റിയതിലും സന്നദ്ധ സംഘടനകൾക്കു പ്രതിഷേധമുണ്ട്.
ത്രിപുരയിലെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന 11, 232 ബ്രൂ വോട്ടർമാരെ അവരുടെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും ത്രിപുരയിൽ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നുമാണു സന്നദ്ധ സംഘടനകൾ ആവശ്യപ്പെടുന്നത്. 1997ൽ വംശീയ സംഘർഷത്തെത്തുടർന്നായിരുന്നു ബ്രൂ വംശജർ മിസോറം വിട്ടത്. ശശാങ്കിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടമായെന്നു കാണിച്ച് മുഖ്യമന്ത്രി ലാൽതൻഹാവ് ല പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു.
മിസോറം ചീഫ് ഇലക്ടറൽ ഓഫീസർക്കെതിരേ പ്രതിഷേധം: തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നതതല സമിതി രൂപവത്കരിച്ചു
12:37 AM Nov 08, 2018 | Deepika.com