ന്യൂഡൽഹി: പഞ്ചാബിലെ ദസുവയിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോർട്ടം പരിശോധന കഴിഞ്ഞു. മൃതദേഹത്തിൽ ആന്തരികമോ ബാഹ്യമോ ആയ മുറിവുകൾ കണ്ടെത്താനായില്ലെന്ന് നടപടികൾക്ക് നേതൃത്വം നൽകിയ മൂന്നംഗ മെഡിക്കൽ സംഘത്തിലെ ഡോ. ജസ്വീന്ദർ സിംഗ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്നലെ പുറത്തു വിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിന് ഒന്നര മാസവും രാസപരിശോധന ഫലത്തിന് ആറുമാസം വരെയും സമയം എടുക്കമെന്നു ഡോക്ടർമാർ പറഞ്ഞു.
അതേസമയം, ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ക്രിമിനൽ നടപടി ചട്ടപ്രകാരം 174-ാം വകുപ്പനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. ദസുവയിലെ സെന്റ് പോൾസ് കോണ്വെന്റിനോട് ചേർന്ന താമസസ്ഥലത്തു തിങ്കളാഴ്ചയാണ് ചേർത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാ. കുര്യാക്കോസിന് അന്തിമോപചാരം അർപ്പിച്ച് ഇന്നലെ ജലന്ധർ രൂപതയിൽ ചണ്ഡീഗഡ് ബിഷപ് ഡോ. ഇഗ്നേഷ്യസ് മസ്ക്രീനാസ്, ജലന്ധർ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. ആഞ്ജലോ ഗ്രേഷ്യസ് എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക കുർബാന നടന്നു.
വൈദികന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ സുതാര്യമായി നടക്കുന്നതിന് പൂർണമായും സഹകരിക്കുമെന്ന് ഡോ. ആഞ്ജലോ ഗ്രേഷ്യസ് അറിയിച്ചു. വൈദികന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഫാ. കുര്യാക്കോസ് കാട്ടുതറ ജലന്ധർ രൂപതയ്ക്കു നൽകിയ നിസ്തുല സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധുക്കൾ കേരളത്തിൽ പോലീസിൽ പരാതി നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോർട്ടം ആദ്യദിവ സം നടത്താതിരുന്നത്. ഇന്നലെ കേരളത്തിൽ നിന്ന് ഫാ. കുര്യാക്കോസിന്റെ സഹോദരൻ ഹോഷിയാർപൂരിൽ എത്തിയിരുന്നു. മരണത്തിൽ അസ്വഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹോഷിയാർപൂർ പോലീസിൽ ബന്ധുക്കൾ പരാതി നൽകി.
പോസ്റ്റ്മോർട്ടം പൂർത്തിയായശേഷം അന്വേഷണം നടക്കുകയാണെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നുമാണ് ഡിഎസ്പി എ.ആർ. ശർമ പറഞ്ഞത്.
അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ പ്രസ്താവനയിൽനിന്ന്:
ഏറെ ദുഖത്തോടെയാണ് ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണവാർത്ത അറിഞ്ഞത്. തിങ്കളാഴ്ച രാവിലെ ഒന്പതു മണിയായപ്പോൾ സെന്റ് പോൾസ് കോണ്വന്റ് സ്കൂളിലെ കന്യാസ്ത്രീകളെ, ഡ്രൈവറാണ് ഫാ. കുര്യാക്കോസ് അതുവരെ ഉണർന്നിട്ടില്ല എന്ന വിവരം അറിയിച്ചത്. പാചകക്കാരനാണ് ഡ്രൈവറെ ഈ വിവരം ധരിപ്പിച്ചത്. തലേദിവസം രാത്രി അത്താഴം കഴിക്കാതെയാണ് അദ്ദേഹം കിടന്നത്. രാവിലെ പ്രഭാത ഭക്ഷണത്തിനും കാണാതിരുന്നതിനെ തുടർന്നാണ് ഉണർന്നിട്ടില്ല എന്ന വിവരം ശ്രദ്ധയിൽ പെടുന്നത്.
ഞായറാഴ്ച കുർബാനയ്ക്കും ഉച്ചഭക്ഷണത്തിനും ശേഷം മുറിയിലേക്കു മടങ്ങി ഫാ. കുര്യാക്കോസ് താൻ വിശ്രമിക്കാൻ പോകുകയാണെന്നും വിളിക്കേണ്ടെന്നും പാചകക്കാരനോട് പറഞ്ഞിരുന്നു. അത്താഴസമയത്ത് വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. പിന്നീട് രാവിലെ വൈകിയും ഉണരാതിരുന്നപ്പോൾ പുറത്തു പോയെന്നാണു കരുതിയത്. പിന്നീട് ഡ്രൈവർ വന്നപ്പോൾ കാര്യം പറഞ്ഞു. പിന്നീട് ഡ്രൈവർ അറിയിച്ചതനുസരിച്ച് കന്യാസ്ത്രീകൾ വന്നു കതകിൽ തട്ടിയെങ്കിലും തുറന്നില്ല. ഇതോടെ കന്യാസ്ത്രീകൾ ഇടവകയുടെ ചുമതലയുണ്ടായിരുന്ന ഫാ. ലിബിൻ കോലഞ്ചേരിയെ വിവരം അറിയിച്ചു. അദ്ദേഹം എത്തിയശേഷം ബലം പ്രയോഗിച്ചു വാതിൽ തുറപ്പോഴാണ് ഫാ. കുര്യാക്കോസിനെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഛർദിച്ച നിലയിലായിരുന്നു കിടന്നിരുന്നത്. ഉടൻ തന്നെ സ്ഥലത്തെ സിവിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിവരം അറിയുന്പോൾ താൻ അമൃത്സറിലായിരുന്നു. ഉടൻതന്നെ വികാരി ജനറാളിനോട് സംഭവ സ്ഥലത്തേക്കു പുറപ്പെടാൻ നിർദേശിച്ചു. പോലീസിൽ വിവരം അറിയിക്കാനും നിർദേശം നൽകിയെന്ന് ബിഷപ് ഡോ. ആഞ്ജലോ ഗ്രേഷ്യസിന്റെ പ്രസ്താവനയിൽ പറയുന്നു.
മൃതദേഹം ഇന്നു നാട്ടിലെത്തിക്കും; സംസ്കാരം നാളെ രണ്ടിനു പള്ളിപ്പുറം പള്ളിയിൽ
പൂച്ചാക്കൽ: ജലന്ധറിൽ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞു രണ്ടിന് ഡൽഹിയിൽനിന്നു വിമാനമാർഗമാണ് മൃതദേഹം എത്തിക്കുന്നത്. 5.30ന് നെടുന്പാശേരിയിലും തുടർന്ന് പള്ളിപ്പുറം ശാന്തികവലയിലെ കുടുംബ വീട്ടിലും എത്തിക്കും. നാളെ ഉച്ചകഴിഞ്ഞു രണ്ടിനു പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലാണ് സംസ്കാരം. എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്, സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർ മുഖ്യകാർമികരാകും.
ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്നു ഡോക്ടർ
12:56 AM Oct 24, 2018 | Deepika.com