ന്യൂഡൽഹി: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. ജേക്കബ് തോമസ് മാപ്പപേക്ഷ നടത്തിയത് അംഗീകരിച്ചാണ് കോടതിയുടെ നടപടി. ജുഡീഷറിയെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നു വ്യക്തമാക്കിയാണ് ജേക്കബ് തോമസ് മാപ്പപേക്ഷ നടത്തിയത്.
വിജിലൻസ് കമ്മീഷണറായിരിക്കേ കേന്ദ്ര വിജിലൻസ് കമ്മീഷന് അയച്ച കത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ പേര് പരാമർശിച്ച് ആരോപണമുന്നയിച്ചതിനാണ് ജേക്കബ് തോമസിനെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചത്. ജഡ്ജിമാർക്കെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പാറ്റൂർ ഭൂമി ഇടപാട്, മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമന കേസ് എന്നിവയിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നെന്നും അത് ജഡ്ജിമാർക്കു മുന്പിൽ അവതരിപ്പിക്കുന്നതിൽ പ്രോസിക്യൂഷനു വീഴ്ച പറ്റിയെന്നും ജേക്കബ് തോമസ് പരാതിയിൽ ആരോപിച്ചിരുന്നു. ഇവ ആരോപണങ്ങളല്ലെന്നും വസ്തുതകളാണെന്നുമായിരുന്നു ജേക്കബ് തോമസ് നേരത്തെ നിലപാട് എടുത്തിരുന്നത്. ഇതു തിരുത്തിയാണ് ഇന്നലെ അദ്ദേഹം സുപ്രീംകോടതിയിൽ മാപ്പപേക്ഷ നൽകിയത്.
ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു
12:56 AM Oct 24, 2018 | Deepika.com