ന്യൂഡൽഹി: പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമയുടെ ലാപ്ടോപ്പിൽനിന്ന് സ്വകാര്യ വിവരങ്ങളും സാന്പത്തിക ഇടപാട് വിവരങ്ങളും മോഷ്ടിച്ച് 20 കോടി രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തിയ പേഴ്സണൽ സെക്രട്ടറിയടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലമായി ശർമയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന സോണിയ ധവാൻ അടക്കമുള്ളവരാണ് പിടിയിലായത്. ശർമയുടെ ലാപ്ടോപ് കൈകാര്യം ചെയ്തിരുന്ന സോണിയയെ ഉപയോഗിച്ച് രേഖകൾ മോഷ്ടിക്കുമെന്നും 20 കോടി രൂപ തന്നില്ലെങ്കിൽ ഡാറ്റ പുറത്താക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്.
സോണിയ ധവാന്റെ ഭർത്താവ് രൂപക് ജയിൻ, പേ ടിഎം ജീവനക്കാൻ ദേവേന്ദ്ര കുമാർ എന്നിവർക്കാണ് സംഭവത്തിൽ പങ്കുള്ളതെന്ന് പേടിഎം മാനേജ്മെന്റ് അറിയിച്ചതിനെത്തുടർന്ന് പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
10 വർഷമായി കന്പനിയിൽ ജോലിയിലായിരുന്നു സോണി യ. എന്നാൽ, എന്തു തരത്തിലുള്ള വിവരങ്ങളാണ് ഇവർ ചോർത്തിയെടുത്തതെന്ന് പോലീസിന് പൂർണ വിവരമില്ല. ഇടപാടുകാരുടെ വിവരങ്ങളൊന്നുംതന്നെ ചോർന്നിട്ടില്ലെന്നു പേടിഎം അധികൃതർ അറിയിച്ചു.
പേടിഎം സിഇഒയെ ഭീഷണിപ്പെടുത്തിയ സെക്രട്ടറിയടക്കം മൂന്നു പേർ അറസ്റ്റിൽ
12:56 AM Oct 24, 2018 | Deepika.com