ന്യൂഡൽഹി: രാജ്യത്തെ സുപ്രധാന അന്വേഷണ ഏജൻസിയായ സിബിഐക്കുള്ളിലെ അധികാരത്തർക്കവും തമ്മിലടിയും രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. തമ്മിലടിക്കുന്ന സിബിഐ ഡയറക്ടർ അലോക് വർമയെയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെയും മോദി അതൃപ്തി അറിയിച്ചു. രാകേഷ് അസ്താനയ്ക്കെതിരേ സിബിഐതന്നെ കൈക്കൂലിക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് മോദിയുടെ ഇടപെടൽ.അസ്താന തന്റെ മേലുദ്യോഗസ്ഥനായ അലോക് വർമയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് സർക്കാരിന് കത്തെഴുതിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയില്ലാതെ അസ്താനയെ കേസിൽ പ്രതിചേർത്തതിൽ മോദിക്ക് അതൃപ്തിയുണ്ടെന്നാണു വിവരം.
രാകേഷ് അസ്താനയുടെ വലംകൈയായ സിബിഐ ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദർ കുമാറിനെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഓഫീസിലും വീട്ടിലും സിബിഐ പരിശോധന നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും അടുപ്പക്കാരനായ രാകേഷ് അസ്താന സംശയകരമായ ഇടപെടലുകളുടെയും വിവാദങ്ങളുടെയും ഒപ്പമാണ് സിബിഐയിലെ രണ്ടാമനാകുന്നത്.
സുപ്രധാന കേസുകളുടെ ചുമതല രാകേഷ് അസ്താനയ്ക്കു നൽകിയതിനെച്ചൊല്ലിയും നിരവധി സംശയങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് മാംസവ്യാപാരി മൊയിൻ ഖുറേഷിയിൽനിന്നു കൈക്കൂലി വാങ്ങിയ കേസിൽ അസ്താനയെ സിബിഐ പ്രതി ചേർത്തത്.
മാംസ കയറ്റുമതി വ്യാപാരിയായ മൊയിൻ ഖുറേഷിക്കെതിരായ അന്വേഷണത്തിൽ ഹൈദരാബാദിലെ വ്യാപാരിയായ സതീഷ് സനയാണ് രാകേഷ് അസ്താനയ്ക്കെതിരേ ആദ്യം ആരോപണങ്ങൾ ഉന്നയിച്ചത്. ഇതനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. രാകേഷ് അസ്താന തന്നോട് അഞ്ചു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് സതീഷ് സന ആരോപിക്കുന്നത്. കഴിഞ്ഞ ഡിസംബർ മുതലുള്ള കാലയളവിൽ സതീഷ് സന, രാകേഷ് അസ്താനയ്ക്ക് രണ്ടു കോടി രൂപ കൈക്കൂലി നൽകിയതായി മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയതായും സിബിഐ വെളിപ്പെടുത്തുന്നു. ദുബായിലെ വ്യവസായി മനോജ് പ്രസാദ് ആണ് ഈ കൈക്കൂലി ഇടപാടിൽ ഇടനില നിന്നത്. ഇയാളെ കഴിഞ്ഞ ഒക്ടോബർ 16ന് അറസ്റ്റ് ചെയ്തിരുന്നു. മനോജ് പ്രസാദിന്റെ അറസ്റ്റിനു തൊട്ടുപിന്നാലെ ഇയാളുടെ സഹോദരൻ സോമേഷ് പ്രസാദ് അസ്താനയെ ഒന്പതു തവണ ഫോണിൽ വിളിച്ചിരുന്നുവെന്നും സിബിഐ പറയുന്നു. സോമേഷ് പ്രസാദിനെതിരേയും സിബിഐ കേസെടുത്തിട്ടുണ്ട്. മനോജും സോമേഷും ഇന്ത്യൻ ചാര ഏജൻസിയായ റോയിലെ മുൻ ഉദ്യോഗസ്ഥന്റെ മക്കളാണ്. ഇടപാടിൽ റോ ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ എന്നും സിബിഐ അന്വേഷിക്കുന്നു. അസ്താനയും ഖുറേഷിയുമായുള്ള ഇടപാടിൽ കൂട്ടുനിന്നതിന് റോ ഉദ്യോഗസ്ഥൻ സാമന്ത് കുമാറിനെയും സിബിഐ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
എന്നാൽ, ഈ മാസം ആദ്യം വർമ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണങ്ങളുമായി അസ്താന രംഗത്തെത്തി. ഗുജറാത്തിലെ സ്റ്റെർലിംഗ് ബയോടെകിന്റെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് അസ്താനയുടെ ആരോപണം. കഴിഞ്ഞ വർഷം അസ്താനയുടെ നിയമനത്തെ അലോക് വർമ എതിർത്തതോടെയാണ് സിബിഐക്കുള്ളിലെ അധികാര വടംവലി രൂക്ഷമാകുന്നത്. മറ്റൊരു ഉദ്യോഗസ്ഥനെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഒറ്റ രാത്രി കൊണ്ടു സ്ഥലം മാറ്റിയാണു സിബിഐയിലെ രണ്ടാം സ്ഥാനത്തേക്ക് സർക്കാർ രാകേഷ് അസ്താനയ്ക്കു വഴിയൊരുക്കിയത്.
അതിനിടെ, സിബിഐക്കുള്ളിലെ തമ്മിലടിയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്ഗ്രസ് അധ്യക്ഷൻ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. തന്നെത്താൻ പടപൊരുതുന്ന ഏജൻസി എന്നാണു രാഹുൽ സിബിഐയെ വിശേഷിപ്പിച്ചത്.
സെബി മാത്യു
തമ്മിലടിച്ച് സിബിഐ ഉന്നതർ; മോദി ഇടപെട്ടു
12:15 AM Oct 23, 2018 | Deepika.com