മംഗൾദോയ് (ആസാം): ദേശീയ പൗരത്വപട്ടികയിൽ പേര് കാണാത്തതിന്റെ മനോവിഷമത്തിൽ ആസാമിൽ വിരമിച്ച അധ്യാപകൻ ജീവനൊടുക്കി. വിദേശിയെന്നു മുദ്രകുത്തുമെന്ന ഭയംമൂലമാണ് ഗോഹട്ടിയിൽനിന്നു നൂറു കിലോമീറ്റർ അകലെ മാൻഗാൽദാ നിവാസിയായ നിരോദ് കുമാർ ദാസ്(74) ജീവനൊടുക്കിയത്. അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ദാസ്. ഞായറാഴ്ച പ്രഭാതനടത്തത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ദാസിനെ തൂങ്ങിമരിച്ച നിലയിൽ കുടുംബാംഗങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് എസ്പി ടി. ശ്രീജിത് അറിയിച്ചു.
പൗ രത്വപട്ടികയുടെ പരിഷ്കരിച്ച അന്തിമ കരടിലും പേര് കണ്ടെത്താത്തതിനാൽ ഏറെ ഖിന്നനായിരുന്നു ദാസ്. കഴിഞ്ഞ ജൂ ലൈ 30 നാണു പട്ടികയുടെ അന്തിമ കരട് പ്രസിദ്ധീകരിച്ചത്. ഇതിനുശേഷം ജീവനൊടുക്കുന്ന മൂന്നാമത്തെയാളാണു ദാസ്. ഭാര്യയുടെയും മൂന്ന് പെൺമക്കളുടെയും അവരുടെ ഭർത്താക്കന്മാരുടേയും കുട്ടികളുടെയും പേര് പൗരത്വപട്ടികയിൽ ഉണ്ടായിരുന്നു. ഭൂരിഭാഗം ബന്ധുക്കളും ഇതോടൊപ്പം പട്ടികയിൽ ഇടംകണ്ടു.
വിദേശി എന്നു മുദ്രകുത്തുന്നത് ഒഴിവാക്കാൻ അറ്റകൈ പ്രയോഗിക്കുകയാണെന്നു ദാസിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ആരെയും പേരെടുത്തു കുറ്റപ്പെടുത്തിയിട്ടില്ലാത്ത കത്തിൽ താൻ അഞ്ചുപേരിൽ നിന്ന് 12,00 രൂപ വീതം കടംവാങ്ങിയിട്ടുണ്ടെന്നും അവ നൽകണമെന്നും കുടുംബാംഗങ്ങളോടു നിർദേശിച്ചിട്ടുണ്ട്.
ദാസിന്റെ കാര്യത്തിൽ നടപടികൾ മരവിപ്പിച്ചിരിക്കുകയാണെന്നു കാട്ടി രണ്ടുമാസം മുന്പ് എൻആർസി പ്രോസസിംഗ് സെന്ററിൽ അറിയിപ്പ് ലഭിച്ചിരുന്നു. മരണത്തെത്തുടർന്ന്, രോഷാകുലരായ ബന്ധുക്കൾ ദാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വിട്ടുകൊടുക്കാൻ തയാറായില്ല. പട്ടികയിൽനിന്ന് പേര് ഒഴിവാക്കിയതിനെക്കുറിച്ച് അന്വേഷണം നടത്താമെന്ന് ഉന്നതകേന്ദ്രങ്ങൾ ഉറപ്പ് നൽകിയശേഷമാണിവർ നിലപാട് മയപ്പെടുത്തിയത്.
ദേശീയ പൗരത്വ പട്ടികയിൽ പേരില്ല; വിരമിച്ച അധ്യാപകൻ ജീവനൊടുക്കി
12:15 AM Oct 23, 2018 | Deepika.com