അഗർത്തല: ത്രിപുരയിൽ ബിജെപി സർക്കാരിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന രാമക്ഷേത്രത്തിനു ശിലാന്യാസം നടത്തി. തെക്കൻ ത്രിപുരയിലെ ആദിവാസിമേഖലയായ മാതായിയിലാണു ക്ഷേത്രം. അതേസമയം, ക്ഷേത്രം നിർമിക്കുന്നതു സിപിഎം സ്ഥാപിച്ച സ്മാരകം തകർത്തിട്ടാണെന്ന് ആക്ഷേപമുണ്ട്. ബിജെപിക്കും തീവ്രവലതുപക്ഷസംഘടനയായ സനാതൻ സൻസ്തയ്ക്കുമെതിരേ മുഖ്യപ്രതിപക്ഷമായ സിപിഎം പോലീസിനെ സമീപിക്കുകയും ചെയ്തു.
കഴിഞ്ഞ അഞ്ചാംതീയതിയാണു ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തിയതെന്ന് തെക്കൻ ത്രിപുര എസ്പി ജൽസിംഗ് മീണ പറഞ്ഞു. പത്തുദിവസത്തിനുശേഷം സിപിഎമ്മിന്റെ പരാതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു. അന്വേഷണം തുടരുകയാണ്. ഇതുവരെ ആരെയും അറസ്റ്റ്ചെയ്തിട്ടില്ലെന്നും എസ്പി പറഞ്ഞു.
പാർട്ടി അധികാരത്തിലിരുന്ന 2017 ലാണ് ഫലകം സ്ഥാപിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി തപസ് ദത്ത പറഞ്ഞു. കാർഷികമേഖലയിലെ അനാചാരങ്ങൾക്കെതിരേ പ്രവർത്തിച്ചതിനു കൊല്ലപ്പെട്ട മോഹിനി ത്രിപുരയുടെ സ്മാരകമായാണു ഫലകം സ്ഥാപിച്ചത്. സ്വകാര്യസ്ഥലത്താണ് ഇത്. സനാതൻ സൻസ്തയുടെയും ബിജെപിയുടെയും പ്രവർത്തകർ ഫലകം തകർക്കുകയായിരുന്നുവെന്നു ദത്ത ആരോപിച്ചു. അതേസമയം ആദ്യം സിപിഎമ്മിനു സ്ഥലം വിട്ടുനൽകിയ ഉടമ പിന്നീട് ക്ഷേത്രത്തിനു നൽകുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ, ക്ഷേത്രംവക സ്ഥലം സിപിഎം ബലമായി കൈയേറിയെന്നാണു ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സുഭാൽ ഭൗമികിന്റെ ആരോപണം.
ത്രിപുരയിൽ ബിജെപിയുടെ രാമക്ഷേത്രം; പരാതിയുമായി സിപിഎം
12:56 AM Oct 22, 2018 | Deepika.com