ന്യൂഡൽഹി: ആധാർ ഉപയോഗിച്ച് എടുത്ത മൊബൈൽ കണക്ഷനുകൾ റദ്ദാകുമെന്ന വാർത്ത നിഷേധിച്ചു ടെലികോം വകുപ്പും യുഐഡിഎഐയും. മൊബൈൽ കണക്ഷൻ എടുക്കാനായി ആധാർ നന്പർ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തേ വിധി പുറപ്പെടുവിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ആധാർ തിരിച്ചറിയൽ രേഖയായി നൽകി മൊബൈൽ കണക്ഷൻ എടുത്തവരുടെ നന്പറുകൾ അസാധുവാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. നിലവിലുള്ള നന്പറുമായി ആധാർ നന്പർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അതു മാറ്റണമെന്ന് ആഗ്രഹിക്കുന്നവർക്ക് മൊബൈൽ കണക്ഷൻ സേവനദാതാക്കളെ സമീപിച്ച് ആധാർ നന്പർ വിവരശേഖരണത്തിൽ നിന്നു നീക്കം ചെയ്യാൻ അപേക്ഷ നൽകാം.
50 കോടി കണക്ഷനുകൾ റദ്ദാകുമെന്ന വാർത്ത ശരിയല്ലെന്നും അധികൃതർ അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണ് നന്പറുകൾ റദ്ദാകില്ലെന്ന് ആധാർ അഥോറിറ്റിയും (യുഐഡിഎഐ) ടെലികോം വകുപ്പും ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നൽകി ഉപയോക്താക്കൾക്ക് ആധാർ നന്പർ വേണമെങ്കിൽ മൊബൈൽ സേവനദാതാക്കളുടെ വിവരശേഖരണത്തിൽനിന്നു നീക്കം ചെയ്യാം.
ആധാർ ഉപയോഗിച്ച് എടുത്ത മൊബൈൽ നന്പറുകൾ റദ്ദാക്കണമെന്നു വിധിയിൽ പറഞ്ഞിട്ടില്ലെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. നിലവിലുള്ള നന്പറുമായി ആധാർ ബന്ധിപ്പിച്ചിട്ടുള്ളവർ സേവനദാതാക്കളെ സമീപിച്ച് അപേക്ഷ നൽകിയാൽ മതി. മൊബൈൽ നന്പറുമായി ആധാർ ബന്ധിപ്പിച്ചതു നീക്കം ചെയ്യാം. ആധാറിനുപകരമായി മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നൽകണമെന്നും പ്രസ്താവനയിൽ പറയുന്നു. പുതിയ സിംകാർഡുകൾ നൽകാനായി പ്രത്യേക കെവൈസി സംവിധാനം ഏർപ്പെടുത്തും.
ഫോട്ടോ, തിരിച്ചറിയൽ കാർഡുകളുടെ പകർപ്പ്, അപേക്ഷ നൽകുന്ന സമയം ഉൾപ്പടെയുള്ള കാര്യങ്ങൾ ഇനി ആവശ്യമായി വരുമെന്നും ആധാർ അഥോറിറ്റി അറിയിച്ചു. റിലയൻസ് ജിയോയുടെ കണക്ഷനാണ് പ്രധാനമായും ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിച്ചിരുന്നത്. മറ്റ് സേവനദാതാക്കളും സ്വീകരിച്ചിരുന്നുവെങ്കിലും ആധാർ നിർബന്ധമാക്കിയിരുന്നില്ല. ആധാറിന് നിയന്ത്രണങ്ങളോടെ അംഗീകാരം നൽകിയ സുപ്രീംകോടതി ക്ഷേമപദ്ധതികൾക്കും പാൻ കാർഡിനും ആദായനികുതി റിട്ടേണ് നൽകുന്നതിനും ആധാർ നിർബന്ധമാക്കി.
ആധാർ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മൊബൈൽ നന്പറുമായി ബന്ധിപ്പിച്ച ആധാർ വിവരങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയേക്കുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. 50 കോടി കണക്ഷനുകളാണ് ഇന്ത്യയിൽ നിലവിൽ ആധാർ കെവൈസി ഉപയോഗിച്ച് പ്രവർത്തിക്കുന്നത്.
ആധാർ ഉപയോഗിച്ചെടുത്ത മൊബൈൽ കണക്ഷൻ റദ്ദാകില്ലെന്നു ടെലികോം
01:10 AM Oct 21, 2018 | Deepika.com