ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേയുള്ള സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിൽ പ്രതിഷേധം ഉയർത്തുന്നവരെ രൂക്ഷമായി വിമർശിച്ച് മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി. ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് മതഭ്രാന്താണെന്നും ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറായില്ലെങ്കിൽ തെറ്റായ കീഴ്വഴ ക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
നിലവിലെ സാഹചര്യം നിയന്ത്രിച്ചില്ലെങ്കിൽ ഇതൊരു വൈറസ് പോലെ പടരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ശബരിമലയിലേക്കു പ്രവേശിക്കുന്നതിൽ നിന്നു വനിതകളെ തടയുന്നവർക്കെതിരേ കർശന നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല പ്രവേശനത്തിനായി പ്രായഭേദമന്യേ എല്ലാ വനിതകൾക്കും സുപ്രീംകോടതി വിധിയിലൂടെ വാതിൽ തുറന്നിരിക്കുകയാണ്.
പ്രതിഷേധമുള്ളവർ നിയമപരമായി കോടതിയെ സമീപിക്കുകയാണു ചെയ്യേണ്ടത്. അല്ലാതെ പ്രതിഷേധത്തിലൂടെ ഒരു വിഭാഗം വിജയിക്കുകയും മറ്റൊരു വിഭാഗം പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യമല്ല ഉണ്ടാകേണ്ടത്. ആർത്തവകാലത്ത് ക്ഷേത്രദർശനം നടത്തരുതെന്നുള്ളത് കേട്ടു കേൾവി പോലുമില്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.വിശ്വാസികളായ സ്ത്രീകളെ തടയുന്നത് കോടതിയലക്ഷ്യം ആണോ എന്ന ചോദ്യത്തിന് നിയമം നടപ്പാക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം മറുപടി നൽകിയത്. വിധി നടപ്പാക്കാൻ കൂടുതൽ സമയം ആവശ്യമാണെങ്കിൽ അക്കാര്യം ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കണം. ഓർഡിനൻസ് ഇറക്കുന്നത് ഇക്കാര്യത്തിൽ ശരിയായ നടപടിയല്ലെന്നു സോളി സൊറാബ്ജി പറഞ്ഞു.
യുവതീപ്രവേശനം എതിർക്കുന്നവരെ വിമർശിച്ച് സോളി സൊറാബ്ജി
01:10 AM Oct 21, 2018 | Deepika.com