ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണത്തിനു വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ രാജിവച്ചു. മാധ്യമപ്രവർത്തകനായിരുന്ന അക്ബർക്കെതിരേ ഇതിനകം 35 വനിതാ മാധ്യമ പ്രവർത്തകർ ആരോപണം ഉന്നയിച്ചിരുന്നു. ആദ്യം ആരോപണം ഉന്നയിച്ച പ്രിയാരമണിക്കെതിരേ അക്ബർ കഴിഞ്ഞദിവസം മാനനഷ്ടക്കേസ് നൽകിയിരുന്നു. കേസ് ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണു രാജി.
സൺഡേ വാരിക, ടെലഗ്രാഫ് ദിനപത്രം, ഏഷ്യൻ ഏജ് ദിനപത്രം തുടങ്ങിയവയുടെ പത്രാധിപർ ആയിരുന്നു അക്ബർ. 1989-ൽ ബിഹാറിലെ കിഷർഗഞ്ജിൽ നിന്നു കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തി. 1991ൽ പരാജയപ്പെട്ടു. ഏതാനും വർഷം മുന്പ് ബിജെപിയിൽ ചേർന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അറുപത്തേഴുകാരനായ അക്ബർ. ഏതാനും ഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ്.
മിന്റ് ലോഞ്ച് എഡിറ്റർ പ്രിയാ രമണി നടത്തിയ ട്വീറ്റുകളാണു കേന്ദ്രമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് തുടക്കമിട്ടത്. പത്തു ദിവസത്തിനിടെ 35 വനിതകളാണ് മന്ത്രിക്കെതിരേ മീടൂ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
എം.ജെ. അക്ബർ രാജിവച്ചു
08:56 PM Oct 17, 2018 | Deepika.com