ന്യൂഡൽഹി: ശബരിമല വിഷയത്തിൽ അടക്കം കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തുന്ന ചർച്ച ഇന്ന്. ഡൽഹിയിൽ ഇന്നലെ രാവിലെയെത്തിയ ചെന്നിത്തല എ.കെ. ആന്റണി, മുകുൾ വാസ്നിക് തുടങ്ങിയവരുമായി ചർച്ച നടത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ചകൾക്കാണ് ഡൽഹിയിലെത്തിയതെന്ന് ചെന്നിത്തല ദീപികയോടു പറഞ്ഞു. സ്വാഭാവികമായി ശബരിമലയിലെ യുവതി പ്രവേശന കാര്യങ്ങളും ചർച്ച ചെയ്യും. കേരളത്തിലെ പൊതുവായ രാഷ്ട്രീയസ്ഥിതികളും കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെടുത്തും. മുല്ലപ്പള്ളി പിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം രാഹുലുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്നത്തേത്. യുഡിഎഫിൽ കൈവന്ന ഐക്യവും ആവേശവും നിലനിർത്താനും ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാനും സ്വീകരിക്കുന്ന പരിപാടികൾ ചെന്നിത്തലയും മുല്ലപ്പള്ളിയും വിശദീകരിക്കും.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്നതിനെ രാഹുൽ ഗാന്ധി അനുകൂലിക്കുന്നതായാണ് സൂചന. ഇക്കാര്യത്തിൽ പ്രത്യാഘാതങ്ങൾ കോണ്‍ഗ്രസ് കാര്യമാക്കുന്നില്ലെന്ന് മുല്ലപ്പള്ളി തന്നെ വ്യക്തമാക്കിയത് ഹൈക്കമാൻഡിന്റെ നിലപാട് മനസിലാക്കിയ ശേഷമാണ്. ശബരിമലയിൽ രണ്ടു തലത്തിൽ മുതലെടുപ്പിനുള്ള ബിജെപിയുടെയും സിപിഎമ്മിന്റെയും ശ്രമങ്ങളെ ചെറുക്കുകയും വിശ്വാസികളോടൊപ്പം ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യാനാണു കോണ്‍ഗ്രസിന്റെ തീരുമാനം.
സുപ്രീംകോടതിയിൽ നൽകുന്ന പുനഃപരിശോധനാ ഹർജിയിൽ മുതിർന്ന അഭിഭാഷകരും കോണ്‍ഗ്രസ് നേതാക്കളുമായ കപിൽ സിബൽ, മനു അഭിഷേക് സിംഗ്വി തുടങ്ങിയ പ്രമുഖരെ തന്നെ രംഗത്തിറക്കാനും കോണ്‍ഗ്രസ് ഹൈക്കമാൻഡ് സമ്മതം നൽകിയിട്ടുണ്ട്. പ്രയാർ ഗോപാലകൃഷ്ണൻ നൽകുന്ന ഹർജിക്കു വേണ്ട സഹായങ്ങൾ നൽകുമെന്ന് ആന്റണി, ഉമ്മൻ ചാണ്ടി, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ എന്നിവരും വ്യക്തമാക്കി. ശബരിമലയിലേക്ക് കമ്യൂണിസ്റ്റ് പ്രവർത്തകരും അനുഭാവികളുമായ യുവതികളെ വിട്ട് പ്രശ്നം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാനാണ് ബിജെപിയുടെ കാപട്യമെന്നും തുറന്നുകാട്ടാനാണ് തീരുമാനം. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാതെ തന്നെ സമത്വം കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് എഐസിസി വ്യക്തമാക്കി.
ചെന്നിത്തലയുടെ മുറിയിൽ അതിക്രമിച്ചുകയറാൻ ശ്രമം; ചാനൽ പ്രവർത്തകരെ പോലീസ് പുറത്താക്കി
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുറിയിലേക്ക് ബലമായി കയറാൻ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രവർത്തകരെ സുരക്ഷാ ജീവനക്കാരും പോലീസും ചേർന്ന് പുറത്താക്കി. ഡൽഹി കേരള ഹൗസിൽ ഇന്നലെ രാവിലെയാണു സംഭവം.
ഇന്നലെ രാവിലെ ഡൽഹിയിലെത്തിയ ചെന്നിത്തല നേരേ കേരള ഹൗസിലെത്തിയപ്പോൾ മാധ്യമപ്രവർത്തകർ കാത്തുനിന്നിരുന്നു. പിന്നീട് റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടറും കാമറാമാനും മുറിയിലേക്ക് കയറിയെങ്കിലും ഒന്നും പറയാനില്ലെന്ന് ചെന്നിത്തല അറിയിച്ചു. പക്ഷേ പ്രതികരണത്തിനായി അവർ വീണ്ടും ആവശ്യമുന്നയിച്ചു. മുറിക്ക് പുറത്തിറങ്ങാൻ നിർദേശിച്ചതിനെ അവർ ചെറുത്തു. തുടർന്നാണ് ബലമായി പുറത്തിറക്കിയതെന്ന് ചെന്നിത്തലയോടൊപ്പം ഉണ്ടായിരുന്നവർ വിശദീകരിച്ചു.
ജോർജ് കള്ളിവയലിൽ
രാഹുൽ- മുല്ലപ്പള്ളി- ചെന്നിത്തല ചർച്ച ഇന്ന്
08:34 PM Oct 17, 2018 | Deepika.com