ന്യൂഡൽഹി: ലൈംഗിക ആരോപണവിധേയനായ എം.ജെ. അക്ബറെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു വനിതാ മാധ്യമപ്രവർത്തകരുടെ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനം നൽകി.
മന്ത്രി എന്തു നിയമനടപടികളിലേക്കു നീങ്ങിയാലും മന്ത്രിസ്ഥാനത്തു തുടരുന്നത് ശരിയല്ല. ആരോപണങ്ങളിന്മേൽ നടക്കുന്ന അന്വേഷണങ്ങളിൽ മന്ത്രിയെന്ന നിലയിൽ സ്വാധീനം ചെലുത്താൻ കഴിയും. ഇത്തരം വിഷയങ്ങളിൽ സ്വതന്ത്രവും സുതാര്യവുമായി അന്വേഷണങ്ങളിലൂടെ നീതി ഉറപ്പുവരുത്തുകയാണു വേണ്ടതെന്നും നെറ്റ്വർക്ക് ഓഫ് വുമണ്‍ ഇൻ മീഡിയ ഇൻ ഇന്ത്യ (എൻഡബ്ല്യുഎംഐ) രാഷ്ട്രപതിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
എം.ജെ. അക്ബർ നൽകിയ മാനനഷ്ടക്കേസ് ഡൽഹി പട്യാല ഹൗസ് കോടതി വ്യാഴാഴ്ച പരിഗണിക്കും.
അതേസമയം, അക്ബറിനെതിരേ ലൈംഗിക ആരോപണവുമായി പതിനാറാമത്തെ മാധ്യമപ്രവർത്തകയും രംഗത്തെത്തി. തുഷിത പട്ടേൽ ആണ് ഏറ്റവും ഒടുവിൽ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. ഒരിക്കൽ കോൽക്കത്തയിലായിരിക്കുന്പോൾ അക്ബർ താമസിച്ച ഹോട്ടലിൽ പോകേണ്ടി വന്നു. വാതിലിൽ മുട്ടിയപ്പോൾ അടിവസ്ത്രമിട്ടു കൊണ്ടാണ് അക്ബർ വാതിൽ തുറന്നത് എന്ന് അവർ എഴുതി. ഡെക്കാണ് ക്രോണിക്കിളിൽ സബ് എഡിറ്ററായി ജോലി ചെയ്തിരുന്ന കാലത്ത് അക്ബർ പിന്നിലൂടെ വന്ന് അപ്രതീക്ഷിതമായി കടന്നു പിടിച്ചു ചുംബിച്ചു. ഒരിക്കൽ റിസപ്ഷനിൽ വച്ചു കണ്ടുമുട്ടിയപ്പോൾ ഒൗദ്യോഗിക കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറഞ്ഞു കോണ്‍ഫറൻസ് മുറിയിലേക്കു കൊണ്ടുപോയി ബലമായി ചുംബിച്ചുവെന്നും തുഷിത വെളിപ്പെടുത്തി.
സെബി മാത്യു
അക്ബറെ പുറത്താക്കാൻ നിവേദനം
12:47 AM Oct 17, 2018 | Deepika.com