ന്യൂഡൽഹി: റഫാൽ ഇടപാടിൽ റിലയൻസിനു കരാർ കൊടുക്കാമെന്ന വ്യവസ്ഥ ഉണ്ടെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. ഇടപാട് നടക്കണമെങ്കിൽ റിലയൻസിനെ പങ്കാളിയാക്കേണ്ടതു നിർബന്ധമാണെന്ന് ദസോ ഏവിയേഷന്റെ മുതിർന്ന ഓഫീസർ എൽ. സെഗാളൻ ഒരു നിർണായക യോഗത്തിൽ പറഞ്ഞതിന്റെ രേഖകളാണു പുറത്തുവന്നത്.
ഏതാനും ദിവസം മുൻപ് മീഡിയാപാർട്ട് എന്ന ഫ്രഞ്ച് വെബ്സൈറ്റ് ഉദ്ധരിച്ച രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടു യോഗങ്ങളുടെ മിനിറ്റ്സാണ് ഈ രേഖകൾ.
റിലയൻസിനെ ദസോ സ്വമേധയാ തെരഞ്ഞെടുത്തതാണെന്ന വാദം പൊളിക്കുന്നതാണ് ഈ രേഖകൾ. റിലയൻസിനെ പങ്കാളിയാക്കിയതിൽ ഗവൺമെന്റിനു പങ്കില്ലെന്ന് ഇന്ത്യാ ഗവൺമെന്റും ദസോ മേധാവികളും പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനിൽ അംബാനിയുടെ റിലയൻസിനെ ഇടപാടിൽ തിരുകിക്കയറ്റിയതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
ദസോയിലെ തൊഴിലാളി യൂണിയനുകളായ സിഎഫ്ഡിടിയും സിജിടിയുമാണു തങ്ങൾ പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിട്ടത്. പോർട്ടാൽ ഏവിയേഷൻ എന്ന ബ്ലോഗ് പോസ്റ്റിലാണ് ഇതു വന്നത്.
റഫാൽ കരാർ: ആരോപണം ശരിവച്ച് രേഖകൾ
12:14 AM Oct 17, 2018 | Deepika.com