ന്യൂഡൽഹി/ കോട്ടയം: ഒക്ടോബർ അഞ്ചിനു കേന്ദ്രം വില കുറയ്ക്കുന്നതിനു മുന്പുള്ള വിലയിലെത്തി ഡീസൽ വില. ഇന്നലെ 28 പൈസ കൂടിയതോടെ 79.81 രൂപയായി ഡീസൽ ഒരു ലിറ്ററിന്. ഒക്ടോബർ അഞ്ചിനും ഇതായിരുന്നു വില. പത്തുദിവസത്തെ തുടർച്ചയായ വർധനയോടെ മോദി സർക്കാർ നല്കിയ ആനുകൂല്യം തീർത്തും ഇല്ലാതായി.
കോട്ടയത്ത് പെട്രോൾ വില ഒക്ടോബർ അഞ്ചിന് 86.4 രൂപയായിരുന്നു. ഇന്നലെ 85.09 രൂപ. തലേന്നത്തേക്കാൾ ഏഴു പൈസ കൂടുതൽ. കൊച്ചിയിൽ ഡീസലിന് 79.50 രൂപയാണ് ലിറ്ററിന് ഇന്നലത്തെ വില. കഴിഞ്ഞദിവസം 79.41 രൂപയായിരുന്നു. പെട്രോളിന് 84.75 രൂപയാണു കൊച്ചിയിലെ വില. തിരുവനന്തപുരത്തു ഡീസലിന് ഇന്നലെ 80.84 രൂപയും പെട്രോളിന് 86.17 രൂപയുമാണ്. കോഴിക്കോട്ട് ഡീസലിന് 79.77 രൂപയും ഡീസലിന് 85.09 രൂപയും.
ബിജെപി സർക്കാർ 2014 നവംബർ മുതൽ 2016 ജനുവരി വരെയുള്ള കാലത്ത് ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിനു 13.47 രൂപയും പെട്രോളിന്റെ ഡ്യൂട്ടി 11.77 പൈസയും വർധിപ്പിച്ചിരുന്നു. അതിൽ രണ്ടു തവണയായി 3.50 രൂപയാണു സർക്കാർ കുറച്ചത്. 2017 ഒക്ടോബറിൽ രണ്ടു രൂപയും ഈ മാസം അഞ്ചിന് ഒന്നര രൂപയും. എണ്ണ കന്പനികളോട് ഒരു രൂപ കുറയ്ക്കാനും നിർദേശിച്ചിരുന്നു. സംസ്ഥാനങ്ങളോടു നികുതിയിൽ രണ്ടര രൂപ കുറവ് വരുത്താൻ കേന്ദ്രം അഭ്യർഥിച്ചത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമാണു പാലിച്ചത്.
ഇന്ധനവില: പ്രധാനമന്ത്രി വിളിച്ച യോഗത്തിലും തീരുമാനമില്ല
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്പായി പെട്രോൾ, ഡീസൽ വിലകൾ പിടിച്ചുനിർത്തുന്നതിനുള്ള മാർഗം ആലോചിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പെട്രോളിയം മന്ത്രാലയത്തിലെയും എണ്ണക്കന്പനികളിലെയും ഉന്നതരുടെ യോഗം ഇന്നലെ രാവിലെ ചേർന്നെങ്കിലും തീരുമാനമൊന്നുമുണ്ടായില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിപണരീതി മാറ്റുന്ന കാര്യം ആലോചിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു.
ഉപഭോക്താക്കൾക്കും ഉത്പാദകർക്കും കൂടി വിപണന വില തീരുമാനിക്കുന്നതിൽ പങ്കാളിത്തം നൽകാനായിരുന്നു നിർദേശം.
ഇറാനുമേൽ നവംബർ നാലു മുതൽ അമേരിക്ക ഏർപ്പെടുത്തുന്ന ഉപരോധത്തെത്തുടർന്ന് പെട്രോളിയം മേഖലയിൽ ഉണ്ടാകുന്ന പ്രത്യാഘാതം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗം വിലയിരുത്തി. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെയും ആഭ്യന്തര വിപണയിൽ പെട്രോൾ, ഡീസൽ, വാതക വിലകളും കൂടുതൽ ഉയരുന്നതിനു അമേരിക്കൻ ഉപരോധം കാരണമാകുമെന്നാണ് ഭീതി.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമാതീതമായി കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്നു പ്രധാനമന്ത്രി നിർദേശം നൽകിയതായി സൂചനയുണ്ട്. എന്നാൽ, സർക്കാർ എക്സൈസ് തീരുവ കുറയ്ക്കാതെ വില കുറയ്ക്കാൻ പ്രയാസമാകുമെന്നാണ് പെട്രോളിയം കന്പനികളുടെ മേധാവികൾ വാദിച്ചത്. പ്രമുഖ അന്താരാഷ്ട്ര, പൊതുമേഖലാ എണ്ണക്കന്പനികളുടെ മേധാവികൾ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയും പെട്രോൾ വില സംബന്ധിച്ച് ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. വരുംദിവസങ്ങളിൽ അസംസ്കൃത എണ്ണയുടെയും പെട്രോൾ, ഡീസൽ ചില്ലറ വിലകളും വീണ്ടും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
ജോർജ് കള്ളിവയലിൽ
ഡീസൽ വില കുറച്ചതു തിരിച്ചുകയറി
01:07 AM Oct 16, 2018 | Deepika.com