ന്യൂഡൽഹി: തനിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരേ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ മാനനഷ്ടത്തിനു കേസ് നൽകി. ഡൽഹി പട്യാല ഹൗസ് കോടതിയിലാണു പരാതി നൽകിയത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച വനിതകൾ നിയമനടപടികളിലേക്കു നീങ്ങുന്നതിനു മുന്പേ അക്ബർ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചതു വിഷയം കൂടുതൽ സങ്കീർണമാക്കാൻ ഇടയാക്കും. നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കേ ഇതു ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി.
തനിക്കെതിരേ പ്രിയാ രമണി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തന്നെ അപകീർത്തിപ്പെടുത്താൻ മനഃപൂർവം ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണെന്നാണ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ അക്ബർ പറയുന്നു. മാനനഷ്ടത്തിനുള്ള 499-ാം വകുപ്പ് രണ്ടു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന മറ്റു വകുപ്പുകൾകൂടി ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പരാതി.
മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം തനിക്കെതിരായ ആരോപണങ്ങൾ പരത്തിയെന്നും മന്ത്രിയുടെ പരാതിയിൽ പറയുന്നു. ആരോപണങ്ങൾ മന്ത്രിയെന്ന നിലയിലുള്ള തന്റെ അന്തസിനെയും സമൂഹത്തിലും കുടുംബത്തിലും, സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഇടയിലുള്ള തന്റെ വ്യക്തിത്വത്തെയും ദോഷ കരമായി ബാധിച്ചുവെന്നും പരാതിയിൽ പറയുന്നു.
അതേസമയം, മന്ത്രിക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി ആരോപണങ്ങൾ ഉന്നയിച്ച വനിതകളിൽ ചിലർ പ്രതികരിച്ചു. മാനനഷ്ടക്കേസിനെ പേടിക്കുന്നില്ലെന്നും അക്ബറിനെതിരേ നിയമനടപടി സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും ഇവർ വ്യക്തമാക്കി.
താൻ ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവുണ്ടെന്ന് വിദേശ മാധ്യമപ്രവർത്തക മജിലി കാന്പ് പറഞ്ഞു. വേണ്ടിവന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. താൻ ഇന്ത്യക്കാരിയല്ല. യാതൊരു രാഷ്ട്രീയ അജൻഡയുമില്ല. അച്ഛൻ ഈ സംഭവത്തിന് ശേഷം അക്ബറിന് ഇ- മെയിലിൽ കത്ത് അയച്ചിരുന്നു അതിന് അയാൾ തന്ന മറുപടി കൈവശമുണ്ട്. ഇത് തെളിവാണ്. അക്ബറിന്റെ പ്രസ്താവനയിൽ നിരാശയുണ്ട്, എന്നാൽ അദ്ഭുതമില്ല. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു മജ്ലി ഡി പീ കാന്പ് പറഞ്ഞു. ഏഷ്യൻ ഏജിൽ ഇന്റേണ്ഷിപ്പ് ചെയ്യുന്ന സമയത്ത് അക്ബർ മോശമായി പെരുമാറിയെന്നു മജലി ആരോപണമുന്നയിച്ചിരുന്നു.
ആരോപണം ഉന്നയിച്ചതു വലിയ നഷ്ടം മുന്നിൽക്കണ്ട്: പ്രിയ രമണി
വ്യക്തിജീവിതത്തിനും പ്രൊഫഷണൽ ജീവിതത്തിനും വലിയ നഷ്ടം മുന്നിൽക്കണ്ടാണ് അക്ബർക്കെതിരേ തങ്ങൾ ആരോപണമുന്നയിച്ചതെന്ന് ആദ്യം രംഗത്തുവന്ന പ്രിയ രമണി പറഞ്ഞിരുന്നു. ഒക്ടോബർ എട്ടിനാണ് എം.ജെ. അക്ബർ അഭിമുഖത്തിനായി തന്നെ മുംബൈയിലെ ഹോട്ടൽ മുറിയിലേക്കു വിളിച്ചുവരുത്തിയെന്നും മോശമായ രീതിയിൽ പെരുമാറിയെന്നും ആരോപിച്ച് പ്രിയ രംഗത്ത് എത്തിയത്.
പ്രിയ രമണി ഉൾപ്പെടെ മാധ്യമപ്രവർത്തകരായ ഒരുഡസ നോളം വനിതകളാണ് മന്ത്രിക്കെതിരേ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചത്.
അക്ബറുടെ പ്രസ്താവന തന്നെ നിരാശപ്പെടുത്തിയെന്നും എന്നാൽ ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്നും ഏഷ്യൻ ഏജ് റസിഡന്റ് എഡിറ്റർ സുപർണ ശർമ പറഞ്ഞു. ഇതൊരു നീണ്ട പോരാട്ടമാണ്. അടുത്തത് നിയമനടപടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
സെബി മാത്യു
മാനനഷ്ടക്കേസുമായി അക്ബർ; നേരിടുമെന്നു വനിതകൾ
01:07 AM Oct 16, 2018 | Deepika.com