ഗോഹട്ടി: ആസാമിൽ 24 വർഷം മുന്പ് നടന്ന വ്യാജ ഏറ്റുമുട്ടൽ സംഭവത്തിൽ മേജർ ജനറൽ ഉൾപ്പെടെ ഏഴ് സൈനികർക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ച സൈനികകോടതിയുടെ തീരുമാനത്തെ മുഖ്യമന്ത്രി സർവാനന്ദ് സോനോവാൽ സ്വാഗതം ചെയ്തു. നീതിന്യായവ്യവസ്ഥയിലും സൈന്യത്തിലും ജനങ്ങൾക്കുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതാണു വിധിയെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് ആസാം സ്റ്റുഡന്റ് യൂണിയൻ (എഎഎസ് യു) പ്രസിഡന്റായിരുന്നു സോനോവാൾ.
ആസാം ഫ്രോണ്ടിയർ എന്ന തേയിലക്കന്പനി ഉടമ രാമേശ്വർ സിംഗിനെ വിഘടനവാദികൾ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അഞ്ച് വിദ്യാർഥിയൂണിയൻ പ്രവർത്തകരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ. കേസന്വേഷണത്തിന്റെ ഭാഗമായി ഒന്പതു വിദ്യാർഥിനേതാക്കളെയാണു സൈന്യം പിടികൂടിയത്. ഉൾഫ തീവ്രവാദികളാണെന്ന സംശയത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. അഞ്ചുപേരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സൈന്യം നാലുപേരെ വിട്ടയയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നടത്തിയ സുദീർഘമായ നിയമപോരാട്ടമാണു സൈനികകോടതി വിചാരണയിലും ഇപ്പോൾ വിധിയിലും എത്തിനിൽക്കുന്നത്.
ആസാം വ്യാജ ഏറ്റുമുട്ടൽ: സൈനികകോടതി വിധി സ്വാഗതം ചെയ്ത് സോനോവാൾ
11:46 PM Oct 15, 2018 | Deepika.com