ജബൽപുർ: ചികിത്സയ്ക്ക് സവർണ വിഭാഗക്കാരനായ ഡോക്ടർ വേണമെന്നാവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കൾ ദളിത് ഡോക്ടറെ മർദിച്ചു. മധ്യപ്രദേശിലെ ജബൽപുരിലെ സുഭാഷ് ചന്ദ്ര മെഡിക്കൽ കോളജിലാണു ഡോ. ഗീതേഷ് രത്രയ്ക്കു മർദനമേറ്റത്.
വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കായിരുന്നു സംഭവം. ഡോ. രത്ര അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്നു. ഈ സമയം വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടു സ്ത്രീകളെ ആശുപത്രിയിൽ കൊണ്ടുവന്നു. ഇവർക്ക് അടിയന്തര ചികിത്സ നല്കാൻ ഡോ. രത്ര നിർദേശിച്ചു. എന്നാൽ, പരിക്കേറ്റവരുടെ ബന്ധുക്കൾ ഡോക്ടറുടെ പേരും ജാതിയും തിരക്കി. താൻ പട്ടികജാതിക്കാരനാണെന്നു ഡോക്ടർ അറിയിച്ചതോടെ ബന്ധുക്കൾ ബഹളമായി. പരിക്കേറ്റ സ്ത്രീകൾക്കു ചികിത്സ നടത്താൻ സവർണവിഭാഗക്കാരനായ ഡോക്ടർ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. വാക്കുതർക്കത്തിനൊടുവിൽ ഡോക്ടർ രത്രയെ ആൾക്കൂട്ടം മർദിച്ചു.ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചികിത്സയ്ക്ക് സവർണ ഡോക്ടറില്ല: ദളിത് ഡോക്ടറെ മർദിച്ചു
12:25 AM Oct 15, 2018 | Deepika.com