ബംഗളൂരു: റഫാൽ ഇടപാടിൽ തുറന്നപോരിന് അങ്കം കുറിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വ്യോമയാനരംഗത്ത് ഇന്ത്യയുടെ തന്ത്രപ്രധാന സ്വത്താണെന്നും രാജ്യം ഇതിനോടു കടപ്പെട്ടിരിക്കുന്നുവെന്നും എച്ച്എഎൽ ആസ്ഥാനമായ ബംഗളൂരു മിൻസ്ക് സ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു. എച്ച്എഎലിലെ ജീവനക്കാരുമായും വിരമിച്ചവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. റഫാൽ യുദ്ധവിമാനത്തിന്റെ ഓഫ്സെറ്റ് കരാറിൽനിന്ന് എച്ച്എഎലിനെ ഒഴിവാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയെ വിമർശിച്ചാണു കൂടിക്കാഴ്ച.
റഫാൽ നിർമാതാക്കളായ ദസോ എവിയേഷനുമായുള്ള കേന്ദ്രസർക്കാരിന്റെ കരാർ പ്രകാരം അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ലിമിറ്റഡിനാണ് ഓഫ്സെറ്റ് കരാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽനിന്നു തൊഴിലവസരങ്ങൾ അപഹരിക്കുകയാണ്. റിലയൻസിനു പകരം എച്ച്എഎലിനു കരാർ ലഭിക്കുകയാണെങ്കിൽ സംസ്ഥാനത്തെ ആയിരക്കണക്കിനു യുവാക്കൾക്കു തൊഴിൽ ലഭിക്കും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എച്ച്എഎലിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും രാഹുൽ പറഞ്ഞു.
ഇതിനിടെ, രാഹുലിനെ വിമർശിച്ചു ബിജെപി രംഗത്തെത്തി. റഫാൽ വിഷയത്തിൽ എച്ച്എഎൽ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ആരാണ് അധികാരം നൽകിയതെന്നു ബിജെപി കർണാടക ജനറൽ സെക്രട്ടറിയും ലോക്സഭാംഗവുമായ ശോഭ കരന്തലജെ ചോദിച്ചു.
പ്രധാനമന്ത്രിക്കെതിരേ രാഹുൽ വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. രാഷ്ട്രീയപ്രവർത്തനങ്ങൾക്കു നിരോധനമുള്ള മിൻസ്ക് സ്ക്വയറിൽ പ്രവേശിക്കാൻ ആരാണ് അധികാരം നൽകിയതെന്നും കരന്തലജെ ചോദിച്ചു.
റഫാൽ: തുറന്ന യുദ്ധം കുറിച്ച് രാഹുൽ ഗാന്ധി
01:58 AM Oct 14, 2018 | Deepika.com