മുംബൈ: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഹിന്ദി നടൻ അലോക് നാഥ് മാനനഷ്ടക്കേസ് കൊടുത്തു. ആദ്യം ആരോപണമുന്നയിച്ച വിംത നന്ദയ്ക്കെതിരേയാണു കേസ്. 19 വർഷം മുന്പ് നാഥ് തന്നെ ഒന്നിലേറെത്തവണ ശാരീരികമായി പീഡിപ്പിച്ചെന്നാണു നന്ദ പറഞ്ഞത്.
ഇന്ത്യയിലെ മീ ടൂ കാന്പയിനു തുടക്കമിട്ട തനുശ്രീ ദത്ത, നാനാ പടേക്കർക്കെതിരായ ആക്രമണം ശക്തിപ്പെടുത്തി. പടേക്കറെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്നാണു തനുശ്രീ ആവശ്യപ്പെട്ടത്.
നടിമാരുടെ ആരോപണങ്ങളെത്തുടർന്ന് സംവിധായക സ്ഥാനത്തുനിന്നു മാറേണ്ടിവന്ന സജിദ് ഖാനു പകരം ഹൗസ്ഫുൾ ഫോർ എന്ന ഹിന്ദി ചിത്രം ഫർഹദ് സാംജി സംവിധാനം ചെയ്യും. ഹൗസ് ഫുൾ ത്രീയുടെ സംവിധായകനായിരുന്നു സാംജി. ഫോറിൽ നാനാ പടേക്കർ പ്രധാന റോളിൽ ഉണ്ടായിരുന്നതാണ്. താൻ പിന്മാറുമെന്നു കഴിഞ്ഞ ദിവസം പടേക്കർ പറഞ്ഞു. നടൻ വികാസ് ബഹലിനെതിരേ ആരോപണം ഉന്നയിച്ച നടി കംഗണ റണാവത്തിനെ വിമർശിച്ച് ബഹലിന്റെ മുൻ ഭാര്യ റിച്ച ദുബെ രംഗത്തിറങ്ങി. കംഗണ ഋത്വിക് റോഷനെതിരെയും ആക്ഷേപമുന്നയിച്ചിരുന്നു.
കംഗണയെപ്പോലെ തന്റേടിയും ശക്തയുമായ ഒരാൾ ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനെ റിച്ച വിമർശിച്ചു. വികാസിനെ ന്യായീകരിച്ച റിച്ചയോട് എങ്കിൽ എന്തിനാണ് അത്രയും നല്ലയാളെ പിരിഞ്ഞു പോയതെന്നു ചോദിച്ച് കംഗണ പരിഹസിച്ചു.
മീ ടൂ: അലോക് നാഥ് മാനനഷ്ടക്കേസിന്
12:44 AM Oct 14, 2018 | Deepika.com