മുംബൈ: ഹിന്ദുസ്ഥാനി സംഗീതലോകത്തെ വിസ്മയം അന്നപൂർണദേവി (92) അന്തരിച്ചു. മുംബൈ ബ്രീച്ച്കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി കിടപ്പിലായിരുന്നു. സുർബഹാർ എന്ന സംഗീതോപകരണത്തിലൂടെ രാഗമഴ പെയ്യിച്ച അന്നപൂർണദേവിയെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
ബനാറസിൽനിന്ന് 160 കിലോമീറ്റർ അകലെ മയിഹറിൽ, വിഖ്യാതസംഗീതജ്ഞൻ ഉസ്താദ് അലാവുദ്ദിൻ ഖാന്റെയും മദീന ബീഗത്തിന്റെയും മകളായി 1927 ലായിരുന്നു ജനനം. റോഷനാര എന്നായിരുന്നു ബാല്യകാലത്തെ പേര്. അഞ്ചാം വയസിൽ അച്ഛന്റെ ശിക്ഷണത്തിൽ സിത്താർ തന്ത്രികൾ മീട്ടിത്തുടങ്ങിയ റോഷനാരയും സരോദ് മാന്ത്രികനായി പിൽക്കാലത്ത് ലോകം വാഴ്ത്തിയ സഹോദരൻ അലി അക്ബറും വളരെപ്പെട്ടെന്നാണു സംഗീതലോകത്തു ശ്രദ്ധേയരായത്. സിത്താർപഠനത്തിനു ശേഷമാണ് കൂടുതൽ സങ്കീർണമായ സുർബഹാറിൽ പരിശീലനം തേടിയത്.
ഇക്കാലത്ത് അലാവുദീൻ ഖാന്റെയരികിൽ സംഗീതം പഠിക്കാനെത്തിയ രവിശങ്കറുമായി പ്രണയത്തിലാകുന്നത്. വിവാഹത്തിനുവേണ്ടി 1941ൽ ഹിന്ദുമതം സ്വീകരിച്ചു, അന്നപൂർണദേവി എന്ന പേരും. ഈ ബന്ധത്തിൽ ശുഭോ എന്ന ശുഭേന്ദ്ര ശങ്കർ പിറന്നു. അധികം വൈകാതെ രവിശങ്കറിൽനിന്നു വിവാഹമോചനം നേടിയ അവർ പിന്നീട് മാനേജ്മെന്റ് കൺസൾട്ടന്റായ റൂഷികുമാർ പാണ്ഡ്യയെ വിവാഹംചെയ്തു. ശുഭോയുടെ അകാലമരണത്തെത്തുടർന്ന് സംഗീതലോകത്തുനിന്ന് മാറിനിന്ന അവർ പൂർണമായും ഏകാന്ത വാസത്തിലേക്കു തിരിയുകയായിരുന്നു.
സരോദ് വാദകരായ ആശിഷ് ഖാൻ, അമിത് ഭട്ടാചാര്യ, ബഹാദൂർ ഖാൻ, ബസന്ത് കാബ്ര, ജ്യോതിൻ ഭട്ടാചാര്യ, ബൻസൂരി വാദകനായ ഹരിപ്രസാദ് ചൗരസ്യ, നിത്യാനന്ദ് ഹാൽദിപുർ തുടങ്ങിയ വലിയ ശിഷ്യസന്പത്തിനുടമയാണ് അന്നപൂർണദേവി.
രാഗങ്ങളുടെ തോഴി അന്നപൂർണദേവി അരങ്ങൊഴിഞ്ഞു
12:44 AM Oct 14, 2018 | Deepika.com