ചെന്നൈ: നക്കീരൻ മാസികയിലെ പത്രപ്രവർത്തകർ ഉൾപ്പെടെ 35 ജീവനക്കാർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. രാജ്ഭവന്റെ പരാതിയെത്തുടർന്ന് എഡിറ്റർ ജി. ഗോപാലനെ പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നീക്കം. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ പ്രതിച്ഛായയ്ക്കു കോട്ടം തട്ടുന്ന രീതിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് നക്കീരൻ എഡിറ്ററെ ഒന്പതിന് അറസ്റ്റ് ചെയ്തത് വിട്ടയച്ചിരുന്നു. പൂനയിലേക്കു പോകാൻ എയർപോർട്ടിലെത്തിയ ഗോപാലനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോളജ് പ്രഫസർ ഉൾപ്പെട്ട ലൈംഗികാരോപണക്കേസിലാണ് ഗവർണറെ അപമാനിക്കുന്ന രീതിയിൽ മാസികയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. മാർക്ക് ലഭിക്കുന്നതിനായി അധികാരികൾക്കു ലൈംഗികമായി വിട്ടു വീഴ്ച ചെയ്യണമെന്ന് മധുരകാമരാജ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അറുപ്പുകോട്ടൈ കോളജിലെ അസിസ്റ്റന്റ് പ്രഫസർ നിർമലാ ദേവിയാണ് വിദ്യാർഥിനികളോട് പറഞ്ഞിരുന്നത്. പ്രഫസറുടെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ഏപ്രിലിലാണ് പുറത്തുവന്നത്. ഗവർണറെ പരിചയമുണ്ടെന്നും പ്രഫസർ ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. എന്നാൽ, ഗവർണർ ഈ ആരോപണം നിരസിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണർ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നക്കീരൻ മാസികയിലെ ജീവനക്കാർ മുൻകൂർ ജാമ്യത്തിനു ഹൈക്കോടതിയിൽ
12:41 AM Oct 13, 2018 | Deepika.com