ന്യൂഡൽഹി: മ്യാൻമറിൽനിന്നെത്തിയ ഏഴ് രോഹിംഗ്യൻ വംശജരെ തിരിച്ചയക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരേ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
സർക്കാർ തീരുമാനമെടുത്തു കഴിഞ്ഞതിനാൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
2012ൽ എത്തിയ ഇവർ അനധികൃത കുടിയേറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മ്യാൻമർ സർക്കാർ അത് അംഗീകരിച്ചിട്ടുണ്ടെന്നുമുള്ള കേന്ദ്രസർക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവിട്ടത്. ഉത്തരവിനു പിന്നാലെ ഇവരെ രാജ്യത്തിനു പുറത്താക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
ആസാമിലെ സിൽച്ചർ സെൻട്രൽ ജയിലിൽ കഴിയുന്ന ഏഴ് രോഹിംഗ്യൻ വംശജരെ തിരിച്ചയയ്ക്കാനുള്ള സർക്കാരിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ് മുഖേന നൽകിയ ഹർജിയാണ് തള്ളിയത്.
അഭയാർഥികളായി എത്തുന്നവരോട് മനുഷ്യത്വപരമായി സമീപിക്കാൻ നിർദേശിക്കണമെന്നും ഐക്യരാഷ്ട്രസഭ നിഷ്കർഷിക്കുന്ന രീതി തുടരണമെന്നുമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ആവശ്യം. എന്നാൽ, ഇവർ അനധികൃത കുടിയേറ്റക്കാരാണെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് മ്യാൻമർ അംഗീകരിച്ചിട്ടുണ്ടെ ന്നും അതിനാൽ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
ഇന്ത്യ തിരിച്ചയച്ചാൽ അവർ കൊല്ലപ്പെടുമെന്നും അതിനാൽ യുഎൻ ഓഫീസർ ഇടപെടാൻ അവസരം നൽകണമെന്നും ഭൂഷണ് വാദിച്ചു. അഭയാർഥികളുടെ ജീവൻ സംരക്ഷിക്കാൻ കോടതിക്ക് ഉത്തരവാദിത്വമുണ്ടെ ന്നു അദ്ദേഹം വാദിച്ചെങ്കിലും കോടതി അതു പരിഗണിച്ചില്ല. ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചു തങ്ങൾക്കു പൂർണബോധ്യമുണ്ടെ ന്നും അക്കാര്യം ആരും ഓർമിപ്പിക്കേണ്ടെ ന്നും ജസ്റ്റീസ് രഞ്ജൻ ഗൊഗോയി മറുപടി നൽകി. അതേസമയം, 40,000 രോഹിംഗ്യൻ അഭയാർഥികളെ തിരിച്ചയയ്ക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
രോഹിംഗ്യൻ വംശജരെ തിരിച്ചയയ്ക്കൽ: എതിർ ഹർജി തള്ളി
12:05 AM Oct 05, 2018 | Deepika.com