ന്യൂഡൽഹി: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതിരിക്കാൻ പാർലമെന്റ് ശക്തമായ നിയമം കൊണ്ടുവരണമെന്നു സുപ്രീംകോടതി. തെരഞ്ഞെടുപ്പിൽ നിന്നു ക്രിമിനലുകളെ അകറ്റി നിർത്തേണ്ട സമയം അതിക്രമിച്ചെന്നു കോടതി ചൂണ്ടിക്കാട്ടി. എ ന്നാൽ, ക്രിമിനൽ കേസിലെ കുറ്റപത്രത്തിൽ പേരുൾപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു അയോഗ്യരാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പു കമ്മീഷനും ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാമെന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കണമെന്നു ചൂണ്ടിക്കാട്ടി എൻജിഒ പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേ ഷൻ, മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ജെ.എം. ലിംഗ്ദോ, ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ തുടങ്ങിയവർ നൽകിയ ഹർജിയാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിശോധിച്ചത്. തെരഞ്ഞെടുപ്പു പ്രക്രിയയിൽനിന്നു ക്രിമിനൽ പശ്ചാത്തലമുള്ളവർ മാറിനിൽക്കണമെന്ന വാദം ചീഫ് ജസ്റ്റീസും ജസ്റ്റീസുമാരായ രോഹിൻടണ് നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരും അംഗീകരിച്ചു. എന്നാൽ, കുറ്റപത്രത്തിൽ പേരു ചേർക്കപ്പെട്ടവരെ അയോഗ്യരാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. കുറ്റപത്രത്തിൽ പേരു ചേർക്കപ്പെട്ടതു കൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പു പ്രക്രിയയിലും ക്രിമിനൽവത്കരണം കൂടുന്നെന്ന ആശങ്ക കോടതിക്കുമുണ്ട്. രാഷ്ട്രീയത്തിലെ ക്രിമിനലുകൾ ജനാധിപത്യത്തിനു ബാധ്യതയാണ്. പൊതുജീവിതം നയിക്കുന്നവരും നിയമനിർമാണം നടത്തുന്നവരും ഗുരുതരമായ കുറ്റാരോപണങ്ങൾ നേരിടുന്നവരായിരിക്കരുത്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ രാഷ്ട്രീയത്തിൽ തുടരുന്നതു തടയാൻ പാർലമെന്റ് തീർച്ചയായും ഇടപെടേണ്ട സമയമാണിത്. കോടതിക്ക് ഇക്കാര്യത്തിൽ നിയമനിർമാണം നടത്താനാവില്ല.
പണവും മസിൽപവറുമാണു പരമാധികാരമെന്ന തീവ്രമായ ആശങ്ക രാജ്യത്തെ ജനങ്ങൾക്കുണ്ട്. അതിനു പരിഹാരമുണ്ടാക്കണമെങ്കിൽ രാഷ്ട്രീയത്തിലുള്ള മാലിന്യങ്ങൾ നീക്കിയേ മതിയാകൂയെന്നും അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു.
ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്താൻ മാർഗരേഖ
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്താൻ സുപ്രീംകോടതി മാർനിർദേശം പുറപ്പെടുവിച്ചു.
1. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷനു നൽകുന്ന സത്യവാങ്മൂലത്തിൽ വ്യക്തമായി വലിയ അക്ഷരത്തിൽ എഴുതി നൽകണം. തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിനായി പ്രത്യേക ഫോം നൽകണം.
2. രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥിയാണെങ്കിൽ തന്റെ പേരിലുള്ള കേസുകളെക്കുറിച്ച് പാർട്ടിയെ അറിയിക്കണം. രാഷ്ട്രീയ പാർട്ടി സ്ഥാനാർഥിയുടെ ക്രിമിനൽ കേസ് വിവരങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം.
3. സ്ഥാനാർഥിയോ രാഷ്ട്രീയ പാർട്ടിയോ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യണം. അതു നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്പ് മൂന്നു തവണ പരസ്യപ്പെടുത്തണം.
ജിജി ലൂക്കോസ്
ക്രിമിനലുകളെ മാറ്റിനിർത്താൻ നിയമം ഉണ്ടാക്കണം
12:28 AM Sep 26, 2018 | Deepika.com