ന്യൂഡൽഹി: പ്രളയദുരിതത്തിൽ നിന്നു കരകയറുന്ന കേരളത്തിന്റെ പുനനിർമാണത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിനായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാൽപത് മിനിട്ടോളം നീണ്ടകൂടിക്കാഴ്ചയിൽ വളരെ പോസിറ്റീവായ സമീപനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളും വിശദീകരിച്ച് ഒക്ടോബർ ആദ്യം കേന്ദ്ര ധനമന്ത്രാലയത്തിന് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയശേഷമുണ്ടായ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രളയകാലത്ത് വിവിധ കേന്ദ്ര ഏജൻസികളിൽനിന്നു ലഭിച്ച നിർലോപമായ സഹായത്തിന് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് സഹായ മാനദണ്ഡങ്ങളിൽ ഇളവ് നൽകണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 4796 കോടി രൂപയുടെ അധിക സഹായം നൽകണം എന്നാവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സംസ്ഥാനം അഭ്യർഥിച്ചതാണ്. ഇതിൽ അനുകൂല തീരുമാനം ഉണ്ടാകണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ലോകബാങ്ക്, എഡിബി, ഐഎഫ്സി എന്നവർ ഉൾപ്പെട്ട സംഘം നാശനഷ്ടങ്ങൾ വിലയിരുത്തിയത് അനുസരിച്ച് പുനർ നിർമാണത്തിന് 25000 കോടി രൂപ വേണം. യുഎൻഡിപിയുടെ റിപ്പോർട്ട് ഒക്ടോബർ മധ്യത്തോടെ ലഭിക്കും. നിർലോഭമായി കേന്ദ്രസഹായം ലഭിച്ചാൽ മാത്രമേ കേരളത്തിന്റെ പുനർനിർമാണം പൂർത്തിയാകു.
സംസ്ഥാനത്തിന്റെ വായ്പാ പരിധി സംസ്ഥാന ജിഡിപി യുടെ മൂന്നു ശതമാനം എന്നത് 4.5 ശതമാനമാക്കി കൂട്ടണം. അടുത്ത സാന്പത്തിക വർഷത്തിൽ ഇത് 3.5 ശതമാനമാക്കി കുറ യ്ക്കാം. 16,000 കോടി രൂപ അധികവായ്പ ലഭിക്കുന്നതിനുള്ള ഈ ഇളവുകൾ ലഭിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ഭവനരഹിതർക്ക് വീട് നിർമിച്ചു നൽകുന്നതിന് മാത്രം 2500 കോടി രൂപ വേണ്ടിവരും. ഇതിന് വിവിധ കേന്ദ്ര പദ്ധതികൾ നിലവിലെ കേരളത്തിലെ സാഹചര്യം പരിണിച്ച് പത്തു ശതമാനം വർധിപ്പിച്ചു നൽകണം. തകർന്ന റോഡുകളുടെ പുനർ നിർമാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 3000 കോടി രൂപ അനുവദിക്കണം. ദുരന്ത ബാധിതരായ വ്യാപാരികൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്ത ചെറുകിട കർഷകർക്കും നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിൽ പദ്ധതികളിൽ ഉൾപ്പെടുത്തണം. വിവിധ അന്താരാഷ്ട്ര ഏജൻസികളിൽ നിന്നു വായ്പകൾ ലഭിക്കുന്നതിനുള്ള ധനവിഭവശേഷിക്കുള്ള 5000 കോടിയുടെ പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശ സഹായത്തിൽ കേന്ദ്രത്തിന്റെ ഉറപ്പില്ല
ന്യൂഡൽഹി: പ്രളയദുരിതത്തിൽ അകപ്പെട്ട കേരളത്തിനു വിദേശ രാജ്യങ്ങളിൽനിന്നു സഹായം ലഭിക്കാൻ ഉതകുന്ന തരത്തിൽ കേന്ദ്ര നയത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും നിലവിൽ അത്തരത്തിലുള്ള സഹായം സ്വീകരിക്കുന്നില്ലെന്ന മറുപടിയാണു ലഭിച്ചത്. എങ്കിലും, വിദേശരാജ്യങ്ങളിൽനിന്നുള്ള സഹായം ഏതു തരത്തിൽ സ്വീകരിക്കാം എന്ന കാര്യം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
ചില രാജ്യങ്ങളെ ഇപ്പോഴത്തെ വികസനാവസ്ഥയിലേക്കെത്തിക്കാൻ മലയാളികൾ വഹിച്ച പങ്ക് നിർണായകമാണ്. അത് കണക്കിലെടുത്താണ് യുഎഇ ഉൾപ്പെടെ സഹായ സന്നദ്ധത പ്രകടിപ്പിച്ചത്്. ഇപ്പോൾ സ്വീകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും കേരളം പ്രതീക്ഷ കൈവിടുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.വിദേശ രാജ്യങ്ങളിലേക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും പോകുന്നുണ്ടെന്നും അതിനായി ആവശ്യമുള്ള സഹായങ്ങൾ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തോടുള്ള മോദിയുടെ സമീപനം പോസിറ്റീവെന്നു പിണറായി വിജയൻ
12:28 AM Sep 26, 2018 | Deepika.com