ന്യൂഡൽഹി: ബാങ്കുകൾക്ക് 5300 കോടി രൂപ വായ്പാ കുടിശിക വരുത്തി നൈജീരിയയിലേക്കു മുങ്ങിയ ഗുജറാത്ത് വ്യവസായി നിതിൻ സന്ദേസരയേക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇന്റർപോളിന്റെ നൈജീരിയൻ വിഭാഗ ത്തെ സിബിഐ സമീപിച്ചു. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയുമായി കരാറില്ലാത്ത നൈജീരിയയിലേക്കു സൗദി അറേബ്യവഴി നിതിൻ സന്ദേസര കടന്നെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണു സിബിഐ നടപടി. സന്ദേസരയെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു സിബിഐ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് സ്റ്റെർലിംഗ് ബയോടെക് ഡയറക്ടർമാരായ നിതിൻ സന്ദേസര, ചേതൻ സന്ദേസര, ദീപ്തി സന്ദേസര, രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ചാർട്ടേഡ് അക്കൗണ്ടന്റ് ഹേമന്ത് ഹാത്തി, ആന്ധ്രാ ബാങ്ക് മുൻ ഡയറക്ടർ അനുപ് ഗാർഗ് തുടങ്ങിയവർക്കെതിരേ സിബിഐയും ആദായ നികുതി വകുപ്പും 5300 കോടിരൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്.
ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 5,000 കോടി രൂപയാണ് കന്പനി വായ്പയെടുത്തത്. കന്പനിക്കെതിരേ ഫയൽ ചെയ്ത എഫ്ഐആർ പ്രകാരം 5,383 കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്.
നിതിൻ സന്ദേസരയെക്കുറിച്ച് നൈജീരിയയിൽനിന്നു സിബിഐ വിവരങ്ങൾ തേടി
12:28 AM Sep 26, 2018 | Deepika.com