ജലന്ധർ: ബിഷപ് ഡോ. ഫ്രാങ്കോയെക്കെതിരേയുള്ള അന്വേഷണത്തിന്റെ പേരിൽ പോലീസ് തങ്ങളെ ശല്യം ചെയ്യുന്നതായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സമൂഹം അധികൃതർ. ബിഷപ്പിനെതിരേ മൊഴികൾ നൽകാൻ ചില കേന്ദ്രങ്ങൾ വഴി തങ്ങളുടെ സന്യാസിനീ സമൂഹത്തിലെ അംഗങ്ങളെ നിർബന്ധിക്കുന്നതരത്തിലുള്ള നീക്കങ്ങൾ നടത്തുന്നതായും എം. ജെ. കോൺഗ്രിഗേഷൻ മദർ ജനറൽ സിസ്റ്റർ റെജീന, അസിസ്റ്റന്റ് ജനറൽ സിസ്റ്റർ മരിയ, ജനറൽ കൗൺസിലർ സിസ്റ്റർ അമല എന്നിവർ ചേർന്നു പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
എം.ജെ. കോൺഗ്രിഗേഷന്റെ കീഴിലുള്ള കുറവിലങ്ങാട്ടുള്ള മഠത്തിൽ പല ദിവസങ്ങളിലും രാത്രി രണ്ടുമണിവരെ അന്വേഷണ ഉദ്യോഗസ്ഥർ ചിരിച്ചുകളിച്ച് ഉല്ലസിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് എം.ജെ. സന്യാസസഭയുടെ നിയമത്തിന് എതിരും തത്വങ്ങൾക്കു വിപരീതവുമാണ്. ഇത് അവിടെ ഒരുമിച്ചിരുന്ന് ആലോചിച്ച് ബിഷപ്പിനെതിരേ തെളിവുകൾ ഉണ്ടാക്കാനുള്ള ഒരു ഗൂഢനീക്കമായി ഞങ്ങൾ ഭയപ്പെടുന്നു.
സമയത്തും അസമയത്തും ഒരുതരത്തിലുമുള്ള മുൻകൂർ അനുവാദവുമില്ലാതെ ഞങ്ങളുടെ മഠങ്ങളിൽ കയറിവന്ന്, കടുത്ത സമ്മർദങ്ങൾ നൽകി ഞങ്ങളുടെ അംഗങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു നടന്നുകൊണ്ടിരിക്കുന്നത്. ഈ കേസിൽ സത്യംപറയാനായി മുന്നോട്ടുവന്ന ഞങ്ങളുടെ പല സഭാംഗങ്ങളും അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനംമൂലം കടുത്ത മാനസിക അസ്വസ്ഥത നേരിടുകയും അതിനുള്ള ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.
ബിഷപ്പിനെതിരേ നിലവിൽ തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തിൽ ഏതു വിധേയനേയും അദ്ദേഹത്തെ പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ബിഷപ്പിനെതിരായി മൊഴികൾ നൽകാൻ ചില കേന്ദ്രങ്ങൾവഴി ഞങ്ങളുടെതന്നെ അംഗങ്ങളെ നിർബന്ധിക്കുന്നതരത്തിലുള്ള നീക്കങ്ങൾ നടക്കുന്നു. ബിഷപ്പിനെതിരേ ഏതെങ്കിലും തരത്തിലുള്ള പരാതിയുള്ളവർ അതതു ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർക്കു മുന്പിൽ പരാതി നൽകി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർതന്നെ ആവശ്യപ്പെടുന്ന സാഹചര്യം മാധ്യമങ്ങളിൽക്കൂടി കേൾക്കാൻ ഇടയായത് അത്യധികം ആശങ്കാജനകമാണ്.
മാത്രവുമല്ല, ആരോപണം ഉന്നയിച്ച ഞങ്ങളുടെ സഹോദരിക്ക് എതിരേ ഡൽഹിയിൽനിന്നു പരാതി ലഭിക്കുന്നതിനു മുന്പുതന്നെ, ഈ സഹോദരി കെട്ടിച്ചമച്ചുണ്ടാക്കിയ പീഡനകഥ ഞങ്ങളുടെതന്നെ കോൺഗ്രിഗേഷനിലെ മറ്റംഗങ്ങളോടു പറഞ്ഞതായിട്ടു വരുത്തിത്തീർത്തു ബിഷപ്പിനെതിരേ നീങ്ങാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. സത്യം എത്ര മൂടിവച്ചാലും അതു പുറത്തുവരും. എം.ജെ. കോൺഗ്രിഗേഷനും വിശ്വാസികളും പ്രാർഥനയോടെ ആ നല്ല നിമിഷത്തിനായി കാത്തിരിക്കുന്നതായി അവർ പറഞ്ഞു.
അന്വേഷണത്തിന്റെ പേരിൽ പോലീസ് ശല്യം ചെയ്യുന്നതായി എംജെ കോൺഗ്രിഗേഷൻ അധികൃതർ
12:28 AM Sep 26, 2018 | Deepika.com