ഈറോഡ്: അന്തരിച്ച കന്നഡ സൂപ്പർസ്റ്റാർ രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ കേസിൽ വീരപ്പന്റെ ഒന്പതു കൂട്ടാളികളെ കോടതി കുറ്റവിമുക്തരാക്കി. പതിനെട്ടു വർഷം മുന്പ് രജിസ്റ്റർ ചെയ്ത കേസിലാണു വിധി. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു വിധിച്ച ഗോപിചെട്ടിപാളയം അഡീഷണൽ സെഷൻസ് ജഡ്ജി മണി പ്രതികളെ വെറുതേ വിട്ടു.
2000 ജൂലൈ 30 ന് തമിഴ്നാട്ടിലെ ദോഡ ഗജനൂർ ഗ്രാമത്തിലെ ഫാം ഹൗസിൽനിന്നാണു രാജ്കുമാറിനെ വീരപ്പനും 14 കൂട്ടാളികളും ചേർന്നു തട്ടിക്കൊണ്ടുപോയത്. തമിഴ്നാട്-കർണടക അതിർത്തിയിൽ പശ്ചിമഘട്ട മലനിരയിലെ തലവാടിൽ 108 ദിവസം രാജ്കുമാറിനെ തടവിൽ പാർപ്പിക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.
രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടു പോയത് തമിഴ്നാട്- കർണാടക ബന്ധത്തെ സാരമായി ബാധിച്ചു. രാജ്കുമാറിന്റെ ഭാര്യയുടെ പരാതിയെത്തുടർന്നാണ് വീരപ്പനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2004ൽ വീരപ്പനെയും മൂന്നു കൂട്ടാളികളെയും പ്രത്യേക പോലീസ് സംഘം ധർമപുരിക്കു സമീപം ഏറ്റുമുട്ടലിൽ വധിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കോടതിയിൽ ഹാജരാകാതിരുന്ന പുട്ടുസ്വാമി എന്ന പ്രതിയൊഴികെ കോടതിയിൽ ഹാജരായ ഒന്പതു പ്രതികളെയും ഇന്നലെ കോടതി വെറുതേ വിട്ടു.
വീരപ്പന്റെ കൂട്ടാളികളെ കുറ്റവിമുക്തരാക്കി
12:28 AM Sep 26, 2018 | Deepika.com