ഇരിട്ടി : ഇരിട്ടി പഴയ ബസ്സ്റ്റാൻഡിനോടു ചേർന്നു കിടക്കുന്ന കംഫർട്ട് സ്റ്റേഷനിലെ മലിനജലം റോഡിലേക്ക് ഒഴുക്കുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് ഇരിട്ടി മുനിസിപ്പൽ സെക്രട്ടറിക്ക് ജില്ലാ കളക്ടർ ഉത്തരവ് നൽകി. 14 ദിവസത്തിനുള്ളിൽ നടപടിയെടുത്ത് അറിയിക്കാനാണ് കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾ ജില്ലാ കളക്ടറെ നേരിട്ടു കണ്ടു നൽകിയ പരാതിയിലാണ് കളക്ടർ ഉടനടി നടപടി ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്.
ഇരിട്ടി പഴയ സ്റ്റാൻഡിൽ ഓപ്പൺ ഓഡിറ്റോറിയത്തോടു ചേർന്നു കിടക്കുന്ന കംഫർട്ട് സ്റ്റേഷനിൽ നിന്നുമാണ് മലിനജലം റോഡിലേക്ക് ഒഴുകുന്നത്. ശക്തമായ മഴ പെയ്യുമ്പോൾ മഴവെള്ളത്തോടൊപ്പം ഒഴുകുന്ന മലിനജലം പരിസരത്താകെ ദുർഗന്ധം പരത്തുകയാണ്. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ, ഇരിട്ടി താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്കു വിദ്യാർഥികളുൾപ്പെടെ നിരവധി പേർ നടന്നു പോകുന്ന റോഡിലേക്കും മലിനജലം ഒഴുകിയെത്തുന്നു. മഴപെയ്യുമ്പോൾ ദുർഗന്ധ പൂരിതമാകുന്ന പ്രദേശത്തു കച്ചവടം ചെയ്യുക അസാധ്യമാകുകയാണെന്നു കച്ചവടക്കാരും പറയുന്നു. കംഫർട്ട് സ്റ്റേഷനിലെ ടാങ്കിലെ മലിനജലം പഴശി പദ്ധതിയുടെ ഭാഗമായ പുഴയിലേക്ക് ഒഴുക്കുന്നതായി വർഷങ്ങൾക്കു മുൻപേ പരാതി നൽകിയിരുന്നതായി കച്ചവടക്കാർ പറയുന്നു. ഇതിനെതിരേ വേണ്ടപ്പെട്ടവർ യാതൊരുവിധ നടപടിയും കൈക്കൊണ്ടിട്ടില്ല എന്നതും വിചിത്രമാണ്. ഇപ്പോൾ മഴ ശക്തിപ്പെട്ടതോടെ ഉണ്ടായ മാലിന്യ പ്രശ്നം മുനിസിപ്പൽ അധികൃതരെ അറിയിച്ചപ്പോൾ മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ അടക്കമുള്ളവർ വന്ന് ടാങ്കിനു സമീപം കുഴിയെടുത്ത് നോക്കിയതായും പൈപ്പിന്റെ ആരംഭ സ്ഥലം ടാങ്കിന്റെ മുകളിലാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടു ദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞുപോയവരെ ഇരുപതു ദിവസം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്നു അന്വേഷിച്ചപ്പോൾ നിസഹയാരാണെന്നു പറഞ്ഞ് കൈയോഴിയുകയാണുണ്ടായത്. ഇതിനെത്തുടർന്നാണ് തങ്ങൾ കളക്ടറുടെ മുന്നിൽ പരാതിയുമായി പോയതെന്ന് വ്യാപാരികൾ പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനു മുനിസിപ്പൽ അധികൃതർ പരിഹാരം കാണും എന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി വേണമെന്ന് കളക്ടറുടെ ഉത്തരവ്
01:47 AM Aug 05, 2017 | Deepika.com