അഹമ്മദാബാദ്: നിർമാണക്കരാറിനായി മുംബൈയിലെ കന്പനിയിൽനിന്നു കൈക്കൂലി വാങ്ങിയ വ്യോമസേനാ ഒാഫീസറെ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐ അഴിമതിവിരുദ്ധ സംഘം വ്യാഴാഴ്ചയാണ് ജാംനഗർ എയർഫോഴ്സ് സ്റ്റേഷനിലെ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ പങ്കജ് കുമാറിനെ അറസ്റ്റ് ചെയ്തത്.
മുംബൈയിലെ കന്പനിക്ക് 98 ലക്ഷം രൂപയുടെ കരാർ നൽകുന്നതിനായി ജെഎംഇ സർവീസ് പ്രൈവറ്റഡ് ലിമിറ്റഡിൽനിന്ന് 80,000 രൂപ പങ്കജ്കുമാർ കൈക്കൂലി വാങ്ങിയിരുന്നു.
കന്പനി മാനേജിംഗ് ഡയറക്ടർ ജയിംസ് മാസിഹ്, മകൻ റോബിൻ എന്നിവരുടെ പേരും സിബിഐയുടെ എഫ്ഐആറിലുണ്ട്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. കച്ചിലെ നളിയ എയർഫോഴ്സ് സ്റ്റേഷനിൽ നിർമാണ ജോലികൾക്കായി മണ്ണുമാന്തികൾ, ട്രാക്ടർ, തൊഴിലാളികൾ എന്നിവ നൽകുന്നതിനുള്ള കരാറിനായി പങ്കജ്കുമാർ രണ്ടു ലക്ഷം രൂപയാണ് റോബിനിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
പിന്നീട്, കൈക്കൂലിത്തുക 1.25 ലക്ഷം രൂപയായി കുറച്ചു. ആദ്യഗഡുവായ 80,000 രൂപ വാങ്ങുന്നതിനിടെയാണ് കുമാർ പിടിയിലാത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്. പല വ്യവസായികളിൽനിന്നും കുമാർ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും സിബിഐ എഫ്ഐആറിൽ പറയുന്നു.
കൈക്കൂലി: വ്യോമസേനാ ഓഫീസർ അറസ്റ്റിൽ
12:28 AM Sep 25, 2018 | Deepika.com