ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനും മുൻ ഐപിഎസ് ഓഫീസറുമായ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിനെക്കുറിച്ചു വിശദീകരിക്കണമെന്ന് ഗുജറാത്ത് സർക്കാരിനോടു സുപ്രീം കോടതി.
അറസ്റ്റ് നടപടികൾക്കെതിരേ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയെ സമീപിക്കുന്നതു പോലും തടയുകയാണെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയുടെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.
ആരോപണവിധേയന്റെ ഭാര്യ ഇത്തരമൊരു പരാതിയുമായി എത്തിയിരിക്കുന്നത് ഗൗരവതരമാണെന്നും ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ശ്വേതയുടെ ആരോപണം സത്യമാണെങ്കിൽ അതു ഗൗരവമേറിയതാണ്. സാധാരണ കുറ്റാരോപിതനാണ് കോടതിയെ സമീപിക്കുക. എന്നാൽ, ഈ കേസിൽ ആരോപണ വിധേയന്റെ ഭാര്യയാണ് കോടതിയിലെത്തിയിട്ടുള്ളതെന്നത് ഗൗരവമേറിയതാണ്. ഇത്തരത്തിൽ ആരോപണം ഉയരുന്പോൾ മറുപടി പറയാൻ ഗുജറാത്ത് സർക്കാർ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. തുടർന്ന് വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകാമെന്ന് ഗുജറാത്ത് സർക്കാരിനു വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി കോടതിയെ അറിയിച്ചു.
1996ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത് കേഡർ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ സംസ്ഥാന സർക്കാർ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ അഞ്ചിനു കസ്റ്റഡിയിലെടുത്ത സഞ്ജീവ് ഭട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഭാര്യ സമൂഹ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചതിനു ശേഷം പതിനഞ്ച് ദിവസങ്ങൾക്കു ശേഷമാണ് പുറത്തറിയുന്നത്. പ്രതിഷേധം ശക്തമായതോടെ 21ന് അഭിഭാഷകനു കാണാൻ അവസരം നൽകുകയായിരുന്നു. രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കിയെന്നായിരുന്നു സഞ്ജീവ് ഭട്ടിനെതിരേയുള്ള ആരോപണം.
സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്: വിശദീകരണം നൽകാൻ ഗുജറാത്ത് സർക്കാരിനോടു സുപ്രീംകോടതി
12:28 AM Sep 25, 2018 | Deepika.com