ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ദാദ്രി കൊലപാതകത്തിൽ കുറ്റാരോപിതൻ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും നവനിർമാണ്‍ സേനയുടെ സ്ഥാനാർഥിയായി മത്സരിക്കാനാണ് ദാദ്രി കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന രൂപേന്ദ്ര റാണ തയാറെടുത്തിരിക്കുന്നത്. രാജസ്ഥാനിൽ മുസ്ലിം വിഭാഗത്തിൽ പെട്ട ഒരാളെ മർദിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ശംഭുലാലിനെ ആഗ്രയിൽ മത്സരിക്കാനും നവനിർമാണ്‍ സേന സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
രൂപേന്ദ്ര റാണയാണ് തങ്ങൾക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയെന്ന് നവനിർമാണ്‍ സേനയുടെ യുപി അധ്യക്ഷൻ അമിത് ജാനി പ്രതികരിച്ചു. ഗോമാതാവിനോടുള്ള ബഹുമാനത്തിന്റെ പേരിൽ രണ്ടരവർഷം ജയിലിൽ കഴിഞ്ഞയാളാണ് രൂപേന്ദ്ര കുമാറെന്നും അമിത് പറയുന്നു. ഗോസംരക്ഷണത്തിന് വേണ്ടി വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവരെ പോലെയല്ല. മറിച്ച് അത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചയാളാണ് റാണ എന്നും നവനിർമാണ്‍ സേനയുടെ മേധാവി പറയുന്നു. ദാദ്രിയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ആഖ്ലാഖിന്റെ ഗ്രാമമായ ബിസാദയിൽ വെച്ച് രൂപേന്ദ്ര റാണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് നവനിർമാണ്‍ സേനയുടെ പരിപാടി.
ദാദ്രി കൊലപാതകം: കുറ്റാരോപിതൻ ലോക്സഭ തെരഞ്ഞെടുപ്പിന്
12:28 AM Sep 25, 2018 | Deepika.com