ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതി ലോകത്തിനു മുന്പിൽ ഇന്ത്യയെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു സാധാരണക്കാർക്കു വേണ്ടിയുള്ള പദ്ധതിയാണെന്നു പറഞ്ഞ പ്രധാനമന്ത്രി, പദ്ധതിയിൽ ചേരുകയാണെങ്കിൽ രാജ്യത്തെ ഒരാൾക്കു പോലും ആശുപത്രിയിൽ പോകേണ്ടിവരില്ലെന്നും അവകാശപ്പെട്ടു.
രാജ്യത്ത് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ ജനങ്ങൾക്കും ആരോഗ്യ ഇൻഷ്വറൻസ് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ജന ആരോഗ്യ യോജന എന്ന ആയുഷ്മാൻ ഭാരത് പദ്ധതി ജാർഖണ്ഡിലെ റാഞ്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ ഈ പദ്ധതിയെ വിവിധ പേരുകളിൽ വിളിച്ചേക്കാം. എന്നാൽ തനിക്കിത് സാധാരണക്കാരെ സേവിക്കാനുള്ള അവസരം മാത്രമാണ്. യൂറോപ്പിന്റെയും അമേരിക്കയുടെയും ആകെ ജനസംഖ്യയുടെ അത്രതന്നെ ആളുകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പോകുന്നത്. അത് ചെറിയ ജോലിയല്ലെന്നും മോദി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി ലോകത്തു തന്നെ ഇതാദ്യത്തേതാണ്. ഇന്ത്യയിലെ ഒരു പൗരനും ആശുപത്രിയിൽ പോകേണ്ട ആവശ്യം ഉണ്ടാകരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. ഉണ്ടാവുകയാണെങ്കിൽ ആയുഷ്മാൻ ഭാരത് സേവനത്തിനായി നിങ്ങളുടെ വീട്ടുപടിക്കലുണ്ടാകും. പണക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ പാവങ്ങൾക്കും ലഭിക്കണം. 50 കോടി ജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പദ്ധതിയിലൂടെ ലഭിക്കുമെന്നും അദ്ദേഹം വിശദമാക്കി.
പദ്ധതിയിൽ ചേരാൻ പേര് രജിസ്റ്റർ ചെയ്യേണ്ടതില്ല. രാജ്യത്തെന്പാടുമായി 13,000 ആശുപത്രികൾ പദ്ധതിയുടെ ഭാഗമാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന ആരോഗ്യരക്ഷാ സംവിധാനമാണ് തന്റെ സർക്കാർ ഒരുക്കുന്നത്. എന്നാൽ, പാവപ്പെട്ടവർക്കൊപ്പമെന്ന് എപ്പോഴും പറയുന്ന കോണ്ഗ്രസ് കഴിഞ്ഞ 60 വർഷം അധികാരത്തിലിരുന്നിട്ടും അവർക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. അവർക്ക് ലക്ഷ്യം വോട്ട് ബാങ്കായിരുന്നു. എന്നാലിപ്പോൾ രാജ്യം ദാരിദ്ര്യ മുക്തമായിക്കൊണ്ടിരിക്കുകയാണെന്നും മോദി അവകാശപ്പെട്ടു.
ആയുഷ്മാൻ ഭാരത് പദ്ധതി ഇന്ത്യയെ മെഡിക്കൽ ഹബ്ബാക്കുമെന്നു മോദി
12:12 AM Sep 24, 2018 | Deepika.com