മുംബൈ: ഇന്ത്യൻ ഓഹരിവിപണികൾ ആശങ്കയിൽ. ചില വലിയ വ്യവസായ ഗ്രൂപ്പുകളുടെ കടക്കെണി രാജ്യത്ത് പണലഭ്യത കുറയ്ക്കുകയും പലിശ കൂട്ടുകയും ചെയ്യുമെന്നാണു ഭീതി. ഈ ആശങ്ക ഇന്നലെ ഓഹരിസൂചികകൾ മൂന്നുശതമാനംവരെ ഇടിയാൻ ഇടയാക്കി. സെൻസെക്സ് 36,000-നു താഴെയും നിഫ്റ്റി 11,000-നു താഴെയും എത്തി.
പിന്നീട് രണ്ടു സൂചികയും കുറേ ഉയർന്നെങ്കിലും വിപണിയിൽ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികൾക്കെല്ലാംകൂടി വിപണിമൂല്യത്തിൽ ഒരാഴ്ചകൊണ്ടു വന്ന നഷ്ടം 5,66,187 കോടി രൂപയാണ്. സെപ്റ്റംബർ 14-ന് എല്ലാ കന്പനികളുടെയുംകൂടി ഓഹരിമൂല്യം 1,56,37,019 കോടി രൂപയായിരുന്നു. ഇന്നലെ അത് 1,50,70,832 കോടിരൂപ ആയി താണു.
ഇന്നലെ 2106 കന്പനികളുടെ ഓഹരിവില ഇടിഞ്ഞു. 586 എണ്ണത്തിന്റേത് ഉയർന്നു. ചെറുതും ഇടത്തരവുമായ കന്പനികൾക്കാണു വലിയ തകർച്ച. വിപണി ഇടിയുന്നു എന്നു വരാതിരിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ സൂചികകളിലുള്ള ഓഹരികൾ വാങ്ങിക്കൂട്ടിയതു മൂലമാണ് പ്രധാന സൂചികകളിൽ അധികം താഴ്ചയില്ലാത്തത്. സെൻസെക്സ് 0.75 ശതമാനം താണപ്പോൾ ചെറുകിട കന്പനികളുടെ സൂചിക മൂന്നുശതമാനം താണു.
ഓഹരിവിപണിയിലെ നഷ്ടം ₹ 5.66 ലക്ഷം കോടി
01:23 AM Sep 22, 2018 | Deepika.com