ന്യൂഡൽഹി: മിന്നലാക്രമണത്തിന്റെ ഓർമ പുതുക്കാൻ സർവകലാശാലകളിൽ സെപ്റ്റംബർ 29ന് മിന്നലാക്രമണ ദിനം ആഘോഷിക്കണമെന്ന യുജിസി നിർദേശത്തിനു പിന്നിൽ രാഷ്്ട്രീയമില്ലെന്നു കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിൽ രാജ്യസ്നേഹം മാത്രമേ ഉള്ളു. മിന്നലാക്രമണ ദിനാചരണം നിർബന്ധിതമായി നടപ്പാക്കുന്നതല്ലെന്നാണു മന്ത്രിയുടെ വിശദീകരണം.
അതേസമയം, മോദി സർക്കാർ സൈന്യത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നും യുജിസിയുടെ നിർദേശം അംഗീകരിക്കില്ലെന്നും പശ്ചിമ ബംഗാൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപി തന്ത്രമാണ് മിന്നലാക്രമണ ദിനാചരണ ആഹ്വാനമെന്നും രാഷ്്ട്രീയ അജൻഡ നടപ്പാക്കാൻ യുജിസിയെ കൂട്ടുപിടിക്കുന്നത് അപമാനകരമാണെന്നും ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി പറഞ്ഞു. ബിജെപി സൈന്യത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നതാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചാറ്റർജി പറഞ്ഞു. സൈന്യത്തെ ദുഷിപ്പിക്കാനും രാഷ്ട്രീവത്കരിക്കാനുമുള്ള മോദി സർക്കാരിന്റെ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016 സെപ്റ്റംബർ 29ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ഓർമ പുതുക്കാൻ സർവകലാശാലകളിൽ മിന്നലാക്രമണദിനം ആഘോഷിക്കണമെന്നായിരുന്നു യുജിസി സർക്കുലർ. വിരമിച്ച സൈനികരുമായി ദേശസ്നേഹത്തെക്കുറിച്ചുള്ള കൂടിക്കാഴ്ചകൾ നടത്തണം. വിദ്യാർഥികളും അധ്യാപകരും സൈന്യത്തിന് ആശംസ കാർഡുകൾ അയയ്ക്കണം. എൻസിസി യൂണിറ്റുകൾ പ്രത്യേക പരേഡ് നടത്തണം എന്നിവയുൾപ്പടെയുള്ള കാര്യങ്ങളാണ് യുജിസി നിർദേശിച്ചത്.
മിന്നലാക്രമണ ദിനാഘോഷം വിവാദത്തിൽ
01:14 AM Sep 22, 2018 | Deepika.com