ഹൈദരാബാദ്: 58 പേർ കൊല്ലപ്പെട്ട മെക്ക മസ്ജിദ് സ്ഫോടനക്കേസിൽ തീവ്ര ഹിന്ദുത്വ നേതാവ് അസീമാനന്ദയെ വെറുതേ വിട്ട മുൻ ജഡ്ജി കെ. രവീന്ദർ റെഡ്ഡി ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു. രാജ്യസ്നേഹമുള്ള പാർട്ടിയാണു ബിജെപിയെന്നാണു റെഡ്ഡി വിശേഷിപ്പിച്ചത്. രവീന്ദർ റെഡ്ഡിയെ ബിജെപിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള ബാനറുകൾ ഹൈദരാബാദിൽ ഉയർത്തിയിട്ടുണ്ട്.
ഏപ്രിൽ 16നാണു മെക്ക മസ്ജിദ് കേസിൽ കെ. രവീന്ദർ റെഡ്ഡി വിധി പ്രഖ്യാപിച്ചത്. അസീമാനന്ദയെയും മറ്റു നാലു പേരെയും റെഡ്ഡി വെറുതേ വിട്ടിരുന്നു. 2007 മേയ് 18നായിരുന്നു മെക്ക മസ്ജിദിൽ സ്ഫോടനമുണ്ടായത്. വിധി പ്രഖ്യാപനം നടത്തിയുടൻ റെഡ്ഡി രാജിപ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആന്ധ്രപ്രദേശിൽനിന്നുള്ള ജഡ്ജിമാരെ തെലുങ്കാനയിൽ നിയമിക്കുന്നതിൽ പ്രതിഷേധിച്ചതിന് രവീന്ദർ റെഡ്ഡിയടക്കം 11 ജഡ്ജിമാരെ 2016 ജൂണിൽ ഹൈദരാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു.
മെക്ക മസ്ജിദ് കേസിൽ അസീമാനന്ദയെ വെറുതേ വിട്ട ജഡ്ജി ബിജെപിയിലേക്ക്
12:08 AM Sep 22, 2018 | Deepika.com