ന്യൂഡൽഹി: പശ്ചിമബംഗാൾ പിസിസി അധ്യക്ഷനായി മുതിർന്ന നേതാവ് സോമന്ദ്ര നാഥ് മിത്ര(77)യെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നിയമിച്ചു. അധീർ രഞ്ജൻ ചൗധരിക്കു പകരമാണു നിയമനം. ശങ്കർ മലാകർ, നേപ്പാൾ മഹാതോ, അബു ഹസേം ഖാൻ ചൗധരി, ദീപാ ദാസ്മുൻഷി എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചിട്ടുണ്ട്. പ്രചാരണ സമിതി അധ്യക്ഷനായി അധീർ രഞ്ജൻ ചൗധരിയെ നിയമിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജിയെ മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനായും കോ-ഓർഡിനേഷൻ ചെയർമാനായി പ്രദീപ് ഭട്ടാചാര്യയെയും നിയമിച്ചു.
1992-98 കാലത്ത് പിസിസി അധ്യക്ഷനായിരുന്നു സോമൻ മിത്രയെന്ന് അറിയപ്പെടുന്ന സോമേന്ദ്ര നാഥ് മിത്ര. അക്കാലത്ത് മമത ബാനർജി മിത്രയുമായി കടുത്ത ഭിന്നതയിലായിരുന്നു. എന്നാൽ 2008 ൽ മിത്ര മമതയുടെ തൃണമൂൽ കോൺഗ്രസിൽ അംഗമായി. 2014ൽ കോൺഗ്രസിലേക്കു മടങ്ങി.
അതേസമയം, പിസിസി അധ്യക്ഷസ്ഥാനത്തുനിന്നു നീക്കിയതിൽ അധീർ രഞ്ജൻ ചൗധരി അതൃപ്തി പ്രകടിപ്പിച്ചു. ഭാരവാഹികളെ നിയമിച്ചത് മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നു ചൗധരി പറഞ്ഞു. കോൺഗ്രസിൽ തുടരുമോയെന്ന ചോദ്യത്തിന് ചൗധരി മറുപടി പറഞ്ഞില്ല. തങ്ങൾക്കു ശരിയെന്നു തോന്നിയത് എഐസിസി ചെയ്തു. എനിക്കൊന്നും പറയാനില്ല. എന്റെ പ്രവർത്തനം മോശമാണെന്നു തോന്നിയാൽ മറ്റാരെയെങ്കിലും നിയമിക്കാമെന്ന് രാഹുൽഗാന്ധിയോടു പറഞ്ഞിട്ടുണ്ട്.-അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
മുൻ കേന്ദ്രമന്ത്രിയായ ചൗധരിക്ക് മൂർഷിദാബാദ് മേഖലയിൽ വൻ സ്വാധീനമുണ്ട്.
സോമൻ മിത്ര ബംഗാൾ പിസിസി അധ്യക്ഷൻ, അതൃപ്തിയുമായി അധീർ രഞ്ജൻ ചൗധരി
12:08 AM Sep 22, 2018 | Deepika.com