ന്യൂഡൽഹി: ഇഫിയാനി ജോവാക്കിൻ നൈജീരിയയിൽ നിന്നു വന്ന് കേരളത്തിലും കാൽപന്ത് കളിച്ചു പോയിട്ടുണ്ട്. അതു മലപ്പുറത്തെ ആവേശ ഗാലറികളെ സാക്ഷിയാക്കി. പക്ഷേ ഗോളടിച്ചത് മറ്റൊരു കളിയിലാണ്. ആ കളിയിലാകട്ടെ ഡൽഹി പോലീസ് ചുവപ്പ് കാർഡ് കാണിച്ചു പിടിച്ച് അകത്തിടുകയും ചെയ്തു.
ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകയിൽ നിന്നുൾപ്പടെ കസ്റ്റംസ് ക്ലിയറൻസിന്റെ പേരിൽ പണം തട്ടിച്ചതിന് നൈജീരിയൻ സ്വദേശി ഇഫിയാനി ജോവാക്കിൻ നവോഫോറിനെയും ആസാം സ്വദേശി ഭാര്യയെയും ഡൽഹി പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഡൽഹി പോലീസിന്റെ സൈബർ സെൽ വിഭാഗം ചാണക്യ പുരിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു 6.69 ലക്ഷ രൂപയും പന്ത്രണ്ട് മൊബൈൽ ഫോണുകളും രണ്ടു ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ദ്വാരക ഡിസ്ട്രിക്ട് പോലീസ് കമ്മീഷണർ ആന്റോ അൽഫോൻസ് പറഞ്ഞു.
പത്തു വർഷം മുൻപ് ഇന്ത്യയിലെത്തിയ ഇഫിയാനി നൈജീരിയൻ സ്റ്റേറ്റ് ക്ലബുകൾക്ക് വേണ്ടി ഫുട്ബോൾ കളിച്ചിരുന്നു. നാലു വർഷത്തോളം ചെന്നൈയിലും ഉണ്ടായിരുന്നു. അതിനിടെ കേരളത്തിൽ എത്തിയ ഇയാൾ മലപ്പുറത്തെ പ്രമുഖ ഫുട്ബോൾ ക്ലബായ സൂപ്പർ സ്റ്റുഡിയോ അടക്കം മൂന്നു ക്ലബുകൾക്ക് വേണ്ടി 2014 വരെ സംസ്ഥാന തല മത്സരങ്ങളിൽ വരെ കളിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഫേസ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചാണ് ഇവർ സാമൂഹ്യ പ്രവർത്തകയുടെ പണം തട്ടിച്ചത്. ലണ്ടൻ സ്വദേശിയായ ജോർജ് മൂർ എന്ന പേരിൽ ഡൽഹി സ്വദേശിയുമായി ഇഫിയാനി സൗഹൃദമുണ്ടാക്കി. ഇന്ത്യയിലെ പാവപ്പെട്ടവർക്കു വേണ്ടി കുറച്ചു സമ്മാനങ്ങൾ അയക്കുന്നുണ്ടെന്നും അത് സ്വീകരിക്കണമെന്നു പറഞ്ഞു. സാമൂഹ്യ പ്രവർത്തക ഇത് സമ്മതിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്കുശേഷം ഇവരെ തേടി ഒരു അപരിചിതയുടെ ഫോണ്കോൾ എത്തി. മുംബൈയിൽ നിന്നുള്ള കസ്റ്റംസ് ഓഫീസറാണെന്നാണു പറഞ്ഞത്. ലണ്ടനിൽ നിന്നും വന്ന സമ്മാനങ്ങളുടെ ക്ലിയറൻസിനായി 26,000 രൂപ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നായിരുന്നു ആവശ്യം. അപരിചിത നൽകിയ ബാങ്ക് അക്കൗണ്ടിൽ ജൂലൈ പത്തിന് സാമൂഹ്യ പ്രവർത്തക പണം നിക്ഷേപിച്ചു. പാഴ്സലിൽ വിലപിടിപ്പുള്ള സമ്മാനങ്ങൾ ആണുള്ളതെന്നും ഇതിന് ആദായ നികുതി കൂടി അടയ്ക്കണമെന്നു വീണ്ടും ആവശ്യപ്പെട്ടു. ഇതനുസരിച്ച് സാമൂഹ്യ പ്രവർത്തക 95,600 രൂപ വീണ്ടും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. പിന്നീട് പണം ആവശ്യപ്പെട്ട് നിരന്തരം ഫോണ് കോളുകൾ വരാൻ തുടങ്ങിയതോടെയാണ് ഇവർ പോലീസിൽ പരാതിപ്പെടുന്നത്.
സൈബർ സെൽ ഫോണ്കോളുകളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ ഈ നന്പറുകൾ ഉപയോഗിച്ചിരുന്നവർ കഴിഞ്ഞ ഡിസംബറിൽ ആസാമിൽ ഉണ്ടായിരുന്നതായി കണ്ടെത്തി.
പിന്നീട് ആ സമയത്ത് ന്യൂഡൽഹിയിൽ നിന്നും ആസാമിലെ ദിമാപൂരിലേക്കും ഗോഹട്ടിയിൽ നിന്നും ന്യൂഡൽഹിയിലേക്കും യാത്ര ചെയ്തവരുടെ വിശദ വിവരങ്ങൾ പരിശോധിച്ചു. തട്ടിപ്പു നടത്തിയവർക്ക് അക്കൗണ്ടുള്ള ബാങ്കും പണം പിൻവലിച്ച എടിഎമ്മും കണ്ടെത്തി. അലഹബാദിലെ ഒരു ബാങ്ക് അക്കൗണ്ടാണ് ഇവർ പണം തട്ടിച്ചെടുക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. എടിഎമ്മിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അങ്ങനെയാണ് നൈജീരിയയിൽ നിന്ന് ഇന്ത്യയിലെത്തിയ ഫുട്ബോൾ താരവും അയാളുടെ ആസാം സ്വദേശിയായ ഭാര്യയുമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയത്.
ഇഫിയാനി 2009ലാണ് ബിസിനസ് വിസയിൽ ഇന്ത്യയിലെത്തുന്നത്. 2012ൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആസാം സ്വദേശിനിയോടൊപ്പം ഡൽഹിയിൽ താമസം തുടങ്ങി. ഇവർ പിന്നീട് വിവാഹിതരുമായി ഡൽഹിയിൽ താവളമുറപ്പിക്കുകയായിരുന്നുവെന്നും ഡിസിപി ആന്റോ അൽഫോൻസ് പറഞ്ഞു. ഫേസ്ബുക്കിൽ നിരവധി ഫേക്ക് അക്കൗണ്ടുകളുണ്ടാക്കിയാണ് ഇഫിയാനിയും ഭാര്യയും തട്ടിപ്പ് നടത്തിയിരുന്നത്. ഇഫിയാനി ഫേസ്ബുക്കിൽ സൗഹൃദങ്ങൾ സ്ഥാപിച്ച ശേഷം സമ്മാനങ്ങൾ അയക്കുന്നുണ്ടെന്ന് വാഗ്ദാനം ചെയ്യും. പിന്നാലെ ഇയാളുടെ ഭാര്യ ഇവരെ വിളിച്ച് കസ്റ്റംസ് ഓഫീസറാണെന്നും സമ്മാനങ്ങൾക്ക് നികുതിയടക്കണമെന്നും പറയും. പണം ഇവർ പറയുന്ന അക്കൗണ്ടിൽ നിക്ഷേപിച്ചാൽ നിമിഷങ്ങൾക്കകം പിൻവലിക്കുകയും ചെയ്യും.
സെബി മാത്യു
നൈജീരിയയിൽ നിന്ന് ഫുട്ബോൾ കളിക്കാനെത്തി; തട്ടിപ്പിൽ ഗോളടിച്ച് അകത്തായി
11:51 PM Sep 20, 2018 | Deepika.com