ന്യൂഡൽഹി: പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് പാർലമെന്റിൽ പാസാകാതിരുന്ന മുത്തലാക്ക് വിരുദ്ധ ബിൽ ഓർഡിനൻസായി പുറത്തിറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഓർഡിനൻസ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ജാമ്യമില്ലാത്ത അറസ്റ്റ് എന്ന വ്യവസ്ഥ ഒഴിവാക്കി കുറ്റാരോപിതർക്ക് മജിസ്ട്രേറ്റിൽനിന്നു ജാമ്യം നേടാം എന്ന വ്യവസ്ഥയാണു ഓർഡിനൻസിൽ ചേർത്തിട്ടുള്ളത്.
മുത്തലാക്ക് ചൊല്ലിയതിൽ സ്ത്രീ സ്വമേധയായോ രക്തബന്ധമുള്ളയാളോ മാത്രമേ പരാതി നൽകാനാവൂയെന്നും വ്യവസ്ഥ ചെയ്യുന്നു.
മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്നതു ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിൽ, മുത്തലാക്ക് ചൊല്ലുന്ന പുരുഷനു മൂന്നു വർഷം തടവും പിഴയും ഏർപ്പെടുത്തിയതിനെതിരേയാണു പ്രതിപക്ഷം എതിർപ്പ് ഉയർത്തിയത്. നേരത്തേ ഈ ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ കടന്പ കടക്കാനായില്ല. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാരിനു മതിയായ ഭൂരിപക്ഷമില്ലാഞ്ഞതിനാൽ തീരുമാനമെടുത്തിരുന്നില്ല.
ഓർഡിനൻസ് രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകുമെങ്കിലും ആറു മാസത്തിനുള്ളിൽ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കേണ്ടതുണ്ട്. രാജ്യസഭയുടെ പരിഗണനയിലിരുന്ന നിർദിഷ്ട ബില്ലിൽ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവന്നത് അടുത്ത സമ്മേളനത്തിലും ചൂടുപിടിച്ച ചർച്ചയ്ക്ക് ഇടയാക്കും. കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം മുസ്ലിം സ്ത്രീകളുടെ ക്ഷേമവും സുരക്ഷയ്ക്കുമെന്ന പേരിൽ നടത്തുന്ന വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഫുട്ബോൾ പരിപാടിയാണെന്നു കോണ്ഗ്രസ് കുറ്റപ്പെടുത്തി.
മുത്തലാക്ക് വിരുദ്ധ ബിൽ ഓർഡിനൻസാക്കും
01:13 AM Sep 20, 2018 | Deepika.com