ന്യൂഡൽഹി: ഇന്ത്യയിൽ ഓരോ രണ്ടു മിനിറ്റിലും മൂന്നു ശിശുക്കൾ മരിക്കുന്നുവെന്നു യുഎൻ റിപ്പോർട്ട്. ശുദ്ധജലം, ശുചിത്വം, പോഷകാഹാരം എന്നിവയുടെ അഭാവംമൂലമാണു ശിശുക്കൾ മരിക്കുന്നതെന്നാണ് യുണൈറ്റഡ് നേഷൻസ് ഇന്റർ-ഏജൻസി ഗ്രൂപ്പ് ഫോർ ചൈൽഡ് മോർട്ടാലിറ്റി എസ്റ്റിമേഷൻ(യുഎൻഐജിഎംഇ) റിപ്പോർട്ട് പറയുന്നു.
2017ൽ ഇന്ത്യയിൽ 8,02,000 ശിശുക്കളാണ് മരിച്ചത്. ഇന്ത്യയിൽ അഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് 2017-ലേത്. 6.05 ലക്ഷം പേർ അഞ്ചുവയസിൽ താഴെയുള്ളവരാണ്. 1.52 ലക്ഷം അഞ്ചിനും 14-നു മിടയിൽ പ്രായമുള്ളവരും. ശിശുമരണ നിരക്ക് കുറയ്ക്കാൻ ഇന്ത്യ ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ലോകാരോഗ്യ സംഘടനയിലെ ആരോഗ്യവിഭാഗം തലൻ ഡോ. ഗഗൻ ഗുപ്ത പറയുന്നു. ഇന്ത്യയിൽ ഓരോ വർഷവും 2.5 കോടി കുട്ടികളാണു ജനിക്കുന്നത്. ലോകത്ത് ജനിക്കുന്ന കുട്ടികളിൽ 18 ശതമാനം ഇന്ത്യയിലാണ്. ശിശു മരണനിരക്കിൽ നൈജീരിയ(4,66,000) രണ്ടാംസ്ഥാനത്താണ്.
പാക്കിസ്ഥാൻ (3,30,000), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ(2,33,000) എന്നീ രാജ്യങ്ങളാണു ശിശുമരണനിരക്കിൽ മുന്നിലുള്ളത്. 2016ൽ ഇന്ത്യയിൽ 8.67 ലക്ഷം ശിശുക്കളാണു മരിച്ചത്. ഒരു വർഷംകൊണ്ട് ശിശുമരണം 65,000 കുറഞ്ഞു. 2016ൽ ശിശുമരണനിരക്ക് ആയിരത്തിന് 44 ആയിരുന്നു. 2017ൽ ഇന്ത്യയിൽ അഞ്ചു വയസിൽ താഴെയുള്ള ശിശുക്കളുടെ മരണനിരക്ക് ആൺകുട്ടികളിൽ ആയിരത്തിന് 39ഉം പെൺകുട്ടികളിൽ ആയിരത്തിന് 40ഉം ആണ്.
ഇന്ത്യയിൽ ഓരോ രണ്ടു മിനിറ്റിലും മൂന്നു ശിശുക്കൾ മരിക്കുന്നു
12:27 AM Sep 19, 2018 | Deepika.com