ഹൈദരാബാദ്: തെലുങ്കാനയിൽ മേൽജാതിക്കാരിയെ വിവാഹം ചെയ്തതിന്റെ പേരിൽ ദളിത് ക്രൈസ്തവനായ എൻജിനിയറെ കൊലപ്പെടുത്തിയ കേസിൽ ഏഴു പേരെ തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തു. നൽഗോണ്ട ജില്ലയിലെ മിർയാൽഗുഡയിലായിരുന്നു ഗർഭിണിയായ ഭാര്യക്കു മുന്നിൽ പെരുമല്ല പ്രണയ്കുമാറി(24)നെ കൊലപ്പെടുത്തിയത്. അറസ്റ്റിലായവരിൽ മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരേൺ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട രണ്ടു പേരും പ്രണയ്കുമാറിന്റെ ഭാര്യാപിതാവും ഉൾപ്പെടുന്നു.
മിർയാൽഗുഡയിലെ ആശുപത്രിയിൽനിന്നു ഭാര്യ അമൃതവർഷിണി(21)ക്കൊപ്പം നടന്നുപോവുകയായിരുന്ന പ്രണയ്കുമാറിനെ വാടകക്കൊലയാളിയായ സുഭാഷ് ശർമയും സംഘവും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സെപ്റ്റംബർ 14നായിരുന്നു സംഭവം.
ബിഹാറിലെ സമസ്തിപുരിൽനിന്നാണു സുഭാഷ് ശർമയെ അറസ്റ്റ് ചെയ്തത്. ഒരു കോടി രൂപ പ്രതിഫലം ഉറപ്പിച്ചാണു സംഘം ക്വട്ടേഷൻ ഏറ്റെടുത്തതെന്നു നൽഗോണ്ട ജില്ലാ പോലീസ് ചീഫ് എം.വി. രംഗനാഥ് പറഞ്ഞു. 18 ലക്ഷം രൂപ മുൻകൂറായി നല്കിയിരുന്നു. ഹരേൺ പാണ്ഡ്യ വധിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തരാക്കിയ അസ്ഹർ അലി, അബ്ദുൾ ബാരി എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവർ നൽഗോണ്ട സ്വദേശികളാണ്. ഹരേൺ പാണ്ഡ്യ വധക്കേസിൽ കീഴ്ക്കോടതി ഇരുവരെയും ശിക്ഷിച്ചിരുന്നു. പിന്നീട് ഹൈക്കോടതി ഇവരെ വെറുതേ വിട്ടു.
തന്റെ അച്ഛൻ മാരുതി റാവുവും അമ്മാവൻ ശ്രാവണുമാണു ഭർത്താവിനെ കൊലപ്പെടുത്തിയതിനു പിന്നിലെന്ന് അമൃതവർഷിണി ആരോപിച്ചു. വൈശ്യ വിഭാഗക്കാരിയായ അമൃതവർഷിണി ദളിത് ക്രൈസ്തവനെ വിവാഹം കഴിക്കുന്നതിൽ മാരുതി റാവുവിന് കടുത്ത എതിർപ്പായിരുന്നു. ഉന്നത സ്വാധീനവും പിടിപാടുമുള്ള മാരുതിറാവു റിയൽ എസ്റ്റേറ്റ് ഇടപാടുകാരനാണ്. ഇയാൾ ഈയിടെ ടിആർഎസിൽ ചേർന്നിരുന്നു.
സ്കൂൾ പഠനകാലം മുതൽ അടുപ്പത്തിലായിരുന്ന പ്രണയും അമൃതവർഷിണിയും ജനുവരിയിലാണു വിവാഹിതരായത്.
മേൽജാതിക്കാരിയെ വിവാഹം ചെയ്ത ദളിത് ക്രൈസ്തവനെ വെട്ടിക്കൊന്നു
12:12 AM Sep 19, 2018 | Deepika.com