ന്യൂഡൽഹി: ബിജെപി എംപി നിഷികാന്ത് ദുബെയുടെ കാൽ കഴുകിയ വെള്ളം കുടിച്ച് പാർട്ടി പ്രവർത്തകൻ. പവൻ സാ എന്ന ബിജെപി പ്രവർത്തകനാണ് ജാർഖണ്ഡിലെ ഗൊഡ്ഡയിൽ നിന്നുള്ള ലോക്സഭാംഗം നിഷികാന്ത് ദുബെയുടെ കാൽ കഴുകി വെള്ളം കുടിച്ചത്. കോണ്‍ഗ്രസും ബിഎസ്പിയും പരിഹാസവും രൂക്ഷ വിമർശനങ്ങളും ഉയർത്തുന്പോൾ സ്വയം ന്യായീകരിച്ചു വശം കെടുകയാണ് നിഷികാന്ത് ദുബെ.
കഴിഞ്ഞ ഞായറാഴ്ച ഗൊഡ്ഡയിൽ നടന്ന പ്രചാരണ റാലിക്കിടെയാണ് വേദിയിലിരുന്ന നിഷികാന്തിന്റെ കാൽ കഴുകിയ വെള്ളം പവൻ സാ കുടിച്ചത്. ഇതു കണ്ടുനിന്ന അണികൾ പവന് ജയ് വിളിക്കുകയും ചെയ്തു. സംഭവം വിവാദമായപ്പോൾ ഇത് ജാർഖണ്ഡിലെ ഒരു ആചാരമാണെന്നു വിശദീകരിച്ചു തടി തപ്പാനാണ് എംപി ശ്രമിച്ചത്. മഹാഭാരതത്തിൽ കൃഷ്ണൻ സുദാമാവിനോട് ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്നും ദുബെ പറയുന്നു. ഒരു ദിവസം പവൻ സായുടെ കാൽ കഴുകാൻ തനിക്കും അവസരം ലഭിക്കുമെന്നും ദുബെ സോഷ്യൽ മീഡിയയിൽ നടത്തിയ വിശദീകരണത്തിൽ പറയുന്നു. എന്നാൽ, കാൽ കഴുകിയ വെള്ളം കുടിക്കുമെന്നു മാത്രം പറഞ്ഞതുമില്ല.
അതിനിടെ, നേതാവിന്റെ കാൽ കഴുകി വെള്ളം കുടിച്ചതിന്റെ പേരിൽ തന്നെ പരിഹസിക്കുന്നവർക്കെതിരേ കേസ് കൊടുക്കുമെന്നാണ് പവൻ സാ പറയുന്നത്.
ഇത് രാഷ്ട്രീയവത്കരിക്കേണ്ട കാര്യമൊന്നുമില്ല. താൻ വലിയ കുറ്റമൊന്നും ചെയ്തിട്ടില്ല. കാൽ കഴുകിയ വെള്ളം കുടിച്ചത് തന്റെ വികാര പ്രകടനമായിരുന്നു. നിഷികാന്ത് ദുബെ തന്റെ മുതിർന്ന സഹോദരനെപ്പോലെയാണെന്നുമാണ് പവൻ പറഞ്ഞത്.
ബിജെപി നേതാക്കളുടെ ധിക്കാരം മൂർധന്യത്തിലെത്തിയിരിക്കുന്നു എന്നാണ് കോണ്‍ഗ്രസും ബിഎസ്പിയും പ്രതികരിച്ചത്. സംഭവത്തിൽ മാപ്പു പറഞ്ഞു തിരുത്തുന്നതിന് പകരം ബിജെപി എംപി സ്വയം ദൈവത്തോട് ഉപമിക്കുകയാണ് ചെയ്തത്. ഇതാണോ ബിജെപിയും മോദിയും അമിത്ഷായും ഘോരഘോരം പറയുന്ന സംസ്കാരമെന്നും പ്രതിപക്ഷം ചോദിച്ചു.
മോദിയുടെ കാൽ കഴുകി വെള്ളം കുടിക്കാൻ ബിജെപി എംപി തയാറാകുമോ എന്നാണ് കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചത്. പാർട്ടി പ്രവർത്തകന്റെ സ്നേഹ പ്രകടനമാണിതെന്നു പറയുന്ന ദുബെ അതിനു തയാറല്ലെങ്കിൽ മോദിയോട് സ്നേഹമില്ല എന്നല്ലേ അതിനർഥമെന്നും കപിൽ സിബൽ ചോദിച്ചു.
ബിജെപി എംപിയുടെ കാൽ കഴുകിയ വെള്ളം പാർട്ടി പ്രവർത്തകൻ കുടിച്ചു
11:44 PM Sep 17, 2018 | Deepika.com