പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കർ ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ ഗോവയിൽ നേതൃമാറ്റമുൾപ്പെടെ ബദൽ നടപടികളേക്കുറിച്ചു ബിജെപി കേന്ദ്രസംഘം ആലോചിച്ചുതുടങ്ങി.
താത്കാലിക മുഖ്യമന്ത്രിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും സഖ്യകക്ഷികളായ ഗോവ ഫോർവേഡ് പാർട്ടി, മഹാരാഷ്ട്ര ഗോമന്തക് പാർട്ടി (എംജിപി) എന്നീ കക്ഷികളെ ബിജെപിയിൽ ലയിപ്പിക്കാനാണു പ്രഥമപരിഗണന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ദേശീയ ജനറൽ സെക്രട്ടറിമാരായ ബി.എസ്. സന്തോഷ്, രാം ലാൽ എന്നിവർക്കൊപ്പം സംസ്ഥാനത്തിന്റെ ചുമതലയുള്ള വിജയ് പുരാനികും പനാജിയിൽ ക്യാന്പ് ചെയ്യുകയാണ്. സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കുപുറമേ ഘടകക്ഷി നേതാക്കളെയും മൂവർസംഘം കാണും.
സഖ്യകക്ഷികളെ കാവിക്കൊടിക്കുകീഴിലാക്കുന്നതാണു പ്രഥമപരിഗണനയെന്നു മുതിർന്ന നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കിൽ ലോബോ പറഞ്ഞു. ഇതിനുശേഷമേ നേതൃമാറ്റം, മുഖ്യമന്ത്രിയുടെ താത്കാലിക ചുമതല കൈമാറൽ എന്നിവയെക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
40 അംഗ സഭയിൽ ബിജെപിക്ക് 14 അംഗങ്ങളുണ്ട്. ഗോവ ഫോർവേഡ് പാർട്ടിക്കും എംജിപിക്കും മൂന്ന് അംഗങ്ങൾ വീതവും. മൂന്നു സ്വതന്ത്രരും സർക്കാരിനൊപ്പമാണ്.
പ്രതിപക്ഷമായ കോൺഗ്രസിന് 16 അംഗങ്ങളുണ്ട്. എൻസിപിയുടെ ഏക എംഎൽഎയും പ്രതിപക്ഷത്തിനൊപ്പമാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഗോവൻ ജനതയുടെ താത്പര്യം ഹനിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നുമാണു കോൺഗ്രസിന്റെ പ്രതികരണം.
ബിജെപി കേന്ദ്രസംഘം ഗോവയിൽ
12:23 AM Sep 17, 2018 | Deepika.com